വ്യാജമദ്യം നിര്‍മ്മിക്കുന്നതിനിടെ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; പിടികൂടിയത് 500 ലിറ്റര്‍ വ്യാജ മദ്യവും വാറ്റ് ഉപകരണങ്ങളും

കായംകുളം: കായംകുളത്ത് വ്യാജമദ്യം നിര്‍മ്മിക്കുന്നതിനിടെ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 500 ലിറ്റര്‍ വ്യാജമദ്യവും ലേബലുകളും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.

കായംകുളത്ത് വാടക വീട് കേന്ദ്രീകരിച്ചായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥന്‍ വ്യാജമദ്യ നിര്‍മാണം നടത്തിയിരുന്നത്. ഇയാളുടെ കൂട്ടാളിയായ രാഹുല്‍ എന്ന യുവാവിനെ 28 മദ്യക്കുപ്പികളുമായി എക്‌സൈസ് സംഘം നേരത്തെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കായംകുളത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജമദ്യ നിര്‍മാണം പിടികൂടിയത്.

സ്വഭാവ ദൂഷ്യത്തെ തുടര്‍ന്നാണ് നേരത്തെ ഇയാളെ എക്‌സൈസില്‍ നിന്ന് പുറത്താക്കിയത്. അതേസമയം മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനെന്ന നിലയിലുള്ള സ്വാധീനവും സഹായങ്ങളും ഇയാള്‍ക്ക് ഇത് തുടരാന്ന് ലഭിച്ചിട്ടുണ്ട് എന്ന നിഗമനത്തിലാണ് എക്‌സൈസ് സംഘം.

Exit mobile version