ഹൃദ്രോഗിയായ ലതികയുടെ ജീവൻ രക്ഷിക്കാൻ മരുന്നുമായി പാതിരാത്രിയിൽ തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് പാഞ്ഞത് 19 പോലീസ് വാഹനങ്ങൾ; എട്ട് മണിക്കൂറിൽ ദൗത്യം പൂർത്തിയായപ്പോൾ കണ്ണുനിറഞ്ഞ് ലതിക

പെരിയ: എൻഡോൾസൾഫാൻ ഇരയുടെ അമ്മയ്ക്കുള്ള ഹൃദ്രോഗത്തിന്റെ മരുന്നുമായി തിരുവനന്തപുരത്തുനിന്നും കാസർകോട്ടേക്ക് പാഞ്ഞെത്തി പോലീസിന്റെ നന്മ. അമ്മയ്ക്കുള്ള ജീവൻരക്ഷാമരുന്ന് പെരിയയിലെത്തിയത് പാതിരാത്രി നിർത്താതെ ഓടിയ 19 പോലീസ് വാഹനങ്ങളിലൂടെയായിരുന്നു. തിങ്കളാഴ്ച രാവിലെ മൊയോലത്തെ വീട്ടിൽ ലതിക മരുന്ന് ഏറ്റുവാങ്ങുമ്പോൾ സംസ്ഥാനത്തെ പോലീസ് സേനയും മന്ത്രി ഇ ചന്ദ്രശേഖരനും സർക്കാർ സംവിധാനങ്ങൾക്കും അത് അഭിമാന നിമിഷമായി.

മൊയോലത്തെ കൃഷ്ണന്റെ ഭാര്യയാണ് ഹൃദ്രോഗി കൂടിയായ ലതിക. ഇവരുടെ രണ്ടാമത്തെ മകൻ അനിരുദ്ധ് കൃഷ്ണൻ ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന അപസ്മാരരോഗിയും. ലതിക 19 വർഷമായി മുടങ്ങാതെ കഴിക്കുന്ന പെൻസിലിൻവി എന്ന മരുന്ന് മൂന്നുവർഷമായി തിരുവനന്തപുരത്തുനിന്നാണ് എത്തിക്കുന്നത്. ലോക്ക് ഡൗണായതോടെ മരുന്നെത്തിക്കാനുള്ള വഴിയും മുടങ്ങി. മരുന്നുതീരാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ കൂടിയായ അമ്പലത്തറ കുഞ്ഞികൃഷ്ണനെ ഇവർ വിവരമറിയിക്കുന്നത്. അദ്ദേഹം തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സെയ്ഫുദ്ദീനെ വിവരമറിയിച്ചു.

സെയ്ഫുദ്ദീൻ ഈ വിവരം ശനിയാഴ്ച രാത്രി പോലീസിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് നൽകി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അനിൽ മരുന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള മെഡിക്കൽ ഷോപ്പിലുണ്ടെന്ന് ഞായറാഴ്ച വൈകീട്ട് കണ്ടെത്തി. മരുന്ന് കാസർകോട്ടെ പെരിയയിലെങ്ങനെ എത്തിക്കും എന്നതായി അടുത്ത വെല്ലുവിളി.

വിവരം മന്ത്രി ചന്ദ്രശേഖരനെ അറിയിക്കുന്നതിന് സെയ്ഫുദ്ദീൻ കാഞ്ഞങ്ങാട്ടെ സിപിഐ നേതാവ് എ ദാമോദരനെ വിളിച്ചു. ദാമോദരനും പോലീസ് അസോസിയേഷൻ സംസ്ഥാനസെക്രട്ടറി സിആർ ബിജുവും മന്ത്രിയെ വിവരം ധരിപ്പിച്ചു. മന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ വിട്ട് മരുന്ന് വാങ്ങിപ്പിച്ച് പോലീസ് പോലീസ് ആസ്ഥാനത്ത് എത്തിച്ചു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് മരുന്ന് കാഞ്ഞങ്ങാട്ടെത്തിക്കാൻ മന്ത്രി നിർദേശിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് മരുന്നുമായി പോലീസ് വാഹനം കുതിച്ചുതുടങ്ങി. വഴിയിലെ ഏഴു ജില്ലാ പോലീസ് മേധാവികൾക്കും ദൗത്യത്തിൽ പങ്കാളിയാവാൻ പോലീസ് സഹായം വിട്ടുകൊടുക്കാൻ ഡിജിപി നിർദേശിച്ചു. ഒരു രാത്രികൊണ്ട് വിവിധ ജില്ലകളിലെ 19 ഹൈവേ പട്രോളിങ് വാഹനങ്ങളിലൂടെ ഞായറാഴ്ച പുലർച്ചെ അഞ്ചിന് നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷനിൽ മരുന്നെത്തി. രാവിലെ നീലേശ്വരം പോലീസ് ഇൻസ്‌പെക്ടർ എംഎ മാത്യുവിന്റെയും സെയ്ഫുദ്ദീന്റെയും നേതൃത്വത്തിൽ മരുന്ന് ലതികയ്ക്ക് നൽകി.

പണം പോലും വേണ്ടെന്ന് പറഞ്ഞ് പോലീസ് മരുന്ന് ലതികയ്ക്ക് കൈമാറിയപ്പോൾ അവരുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. നീലേശ്വരം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഓമനക്കുട്ടൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവരും കൂടെയുണ്ടായിരുന്നു.

Exit mobile version