വായനോക്കാൻ ഇറങ്ങി പോലീസിന്റെ ചുട്ട അടിയും വാങ്ങിയോ? കണക്കായി പോയി; നല്ല മാസ്‌കോ കൈയ്യുറയോ ഇല്ലാതെ വിയർത്തൊട്ടി കൊറോണയ്‌ക്കെതിരെ പോരാടുന്ന പോലീസിന് ബിഗ് സല്യൂട്ട്: വൈറലായി ഡോ. സജീഷിന്റെ കുറിപ്പ്

തൃശ്ശൂർ: ചെറിയ അശ്രദ്ധകൊണ്ട് കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടാകരുതെന്ന് കരുതി കൃത്യമായി ജോലി ചെയ്യുന്ന കേരളാ പോലീസിനെ അഭിനന്ദിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിലെ കാർഡിയോ വിഭാഗം ഡോക്ടറായ എം സജീഷ്. ലോക്ക് ഡൗണിനിടെ നല്ല സുരക്ഷാ ഉപകരണങ്ങളില്ലാതെ കൊറോണ ഭീതിക്ക് ഇടയിലും പുറത്തിറങ്ങി ചൂടിലും മഴയിലും വിയർത്തൊലിച്ചും നനഞ്ഞും കടമ ചെയ്യുന്ന പോലീസുകാർക്ക് ബിഗ് സല്യൂട്ട് നൽകുകയാണ് ഡോ. സജീഷ്. ഒരു കാരണവുമില്ലാതെ വാഹനങ്ങളുമായി പുറത്തിറങ്ങുന്ന ജനങ്ങൾക്ക് പോലീസിന്റെ കൈയ്യിൽ നിന്നും ചുട്ട അടി ലഭിക്കുന്നുണ്ടെങ്കിൽ അത് കണക്കായി പോയെന്നും ഡോക്ടർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഡോക്ടറാണ്, ഡ്യൂട്ടിയാണ് എന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡ് കാണിക്കുമ്പോഴേക്കും എന്ത് ഭവ്യതയോടെയാണ്, എത്രമാത്രം സ്‌നേഹത്തോടെയാണ് പോലീസ് കടത്തിവിടുന്നതെന്നും സജീഷ് തന്റെ അനുഭവം പങ്കുവെയ്ക്കുന്നുണ്ട്. പോലീസിന്റെ കരുതലും കടമയും തനിക്കും ഭാര്യയും ഗായികയുമായ സിതാരയ്ക്കും മുമ്പ് സുരക്ഷയേകിയ അനുഭവവും അദ്ദേഹം ഫേസ്ബുക്കിലൂടെ വിവരിക്കുന്നു.

ഡോ. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സഹോദരാ, ഒരു കാരണവുമില്ലാതെ വണ്ടിയുമെടുത്തു വായനോക്കാൻ പുറത്തിറങ്ങി, പോലീസിന്റെ കയ്യിൽ നിന്ന് നല്ല ചുട്ട അടിയും വാങ്ങി വീട്ടിലേക്കു തിരിഞ്ഞോടിയിട്ടുണ്ടെങ്കിൽ… ക്ഷമാപണത്തോടെ പറയട്ടെ, നല്ല കണക്കായിപ്പോയി. കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനമായല്ലോ…? കോവിഡ് 19 ലോക്ക് ഡൌൺ കാലത്ത് അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നത് വിലക്കാൻ; നാടെല്ലാം അടഞ്ഞു കിടക്കുന്നു എന്നും നാട്ടുകാരെല്ലാം വീട്ടിൽ കിടക്കുന്നു എന്നും ഉറപ്പു വരുത്താൻ… നേരവും കാലവും നോക്കാതെ നിരത്തിലൂടെ അലഞ്ഞു നടന്ന് വെയിലും മഴയും കൊണ്ട്, നേരാം വണ്ണം നല്ലൊരു മാസ്‌കോ കയ്യുറയോ പോലും ഇല്ലാതെ, കൊറോണയുടെ കമ്യുണിറ്റി സ്‌പ്രെഡ് തടയാൻ പെടാപ്പാടുപെടുന്ന കേരള പോലീസിനൊരു ബിഗ് സല്യൂട്ട്… അതേസമയം, തന്നെ ദിവസവും വീട്ടിൽ നിന്ന് വെളിയിലിറങ്ങേണ്ടിവരുന്ന ഞങ്ങളെപ്പോലെയുള്ളവർക്കുള്ള അനുഭവം കൂടി പറയാതെ വയ്യ. ഡോക്ടറാണ്, ഡ്യൂട്ടിയാണ് എന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡ് കാണിക്കുമ്പോഴേക്കും എന്ത് ഭവ്യതയോടെയാണ്, എത്രമാത്രം സ്‌നേഹത്തോടെയാണ് അവർ കടത്തിവിടുന്നത്! ഒരു നിമിഷം പോലും കളയാതെ നിങ്ങൾ ആശുപത്രികളിലെത്തൂ എന്നൊരു പുഞ്ചിരിയും… (സാന്ദർഭീകമായി പഴയ ഒരു കേരള പോലീസ് ഓർമ്മകൂടി പങ്കു വെക്കട്ടെ! ഒരുപാട് മുമ്പൊന്നുമല്ല. കഴിഞ്ഞ വർഷം. തിരുനന്തപുരത്ത് സിതാര(ഭാര്യ)യുടെ ഒരു സംഗീത പരിപാടി കഴിഞ്ഞ് രാത്രി കൊച്ചിയിലേക്ക് ഡ്രൈവ് ചെയ്ത് വരികയായിരുന്നു. കരുനാഗപ്പള്ളിയ്ക്കും കായംകുളത്തിനുമിടയിൽ വച്ച് കാറിന്റെ ടയർ പഞ്ചറായി. സമയമേതാണ്ട് പുലർച്ചെ 2.30. ഗായിക സീറ്റിൽ ഗാഢ നിദ്ര! അടുത്തെങ്ങും പഞ്ചറൊട്ടിക്കാൻ പറ്റിയ കടകളുമില്ല. ഞാൻ വണ്ടി സർവീസ് റോഡിലേക്കിറക്കി സ്റ്റെപ്പിനി മാറ്റാനുള്ള ശ്രമമായി. പക്ഷേ ഒരു രക്ഷയുമില്ല. സ്റ്റെപ്പിനി ടയർ ഡിക്കിയിൽ നിന്ന് ഒന്ന് ഇളക്കിയെടുക്കാൻ പോലും പറ്റാതെ ഞാൻ നിസ്സഹായനായി. പത്തു പതിനഞ്ചു നിമിഷങ്ങൾക്കകം അതുവഴി ഒരു ഹൈവേ പോലീസ് ജീപ്പ് എത്തി. എന്നോട് കാര്യം അന്വേഷിച്ചു. ഇതാണോ ഇത്ര വലിയ പ്രശ്‌നം എന്ന ഭാവത്തോടെ മൂന്ന് പോലീസുകാർ ഇറങ്ങി വന്ന് നിഷ്പ്രയാസം ടയറും മാറ്റിത്തന്ന് ടാറ്റയും പറഞ്ഞു സ്ഥലം വിട്ടു. ഇതൊക്കെ തങ്ങളുടെ കടമയല്ലേ എന്ന മട്ടിൽ..
പേര് വെളിപ്പെടുത്താനോ ഒപ്പം ഒരു കാപ്പികുടിക്കാനോ പോലും അവർ താൽപ്പര്യം കാണിച്ചില്ല…) ഈ നെറികെട്ട കാലത്തും നമുക്ക് കാവൽ നിൽക്കുന്നവർ… അവർ കാക്കിക്കുള്ളിൽ വിയർത്തൊട്ടിയും കലഹത്തിന് വരുന്ന അന്തം വിട്ട ജനത്തിനെ കയർത്തോടിച്ചും ഒരു മടിയുമില്ലാതെ തങ്ങളുടെ കടമ നിർവഹിക്കുമ്പോൾ… ഓർക്കുക, ഈ പോരാട്ടത്തിൽ നമ്മൾ ജയിച്ചാലും പരാജയപ്പെട്ടാലും മനുഷ്യരാശി ശേഷിച്ചിരിക്കുന്ന കാലത്തോളം ഈ ദിനങ്ങൾ ചരിത്രത്തിന്റെ താളുകളിൽ കുറിച്ചിട്ടിരിക്കും. ഓരോ നിമിഷവും, വരുംവരായ്കകളെ തലനാരിഴ കീറി പഠിച്ച് വിനാശകാരിയായ ഈ മഹാമാരിയുടെ സമൂഹസംക്രമണം തടയാൻ പദ്ധതി തയ്യാറാക്കുന്ന സർക്കാരേ… അതിനായി പണിയെടുക്കുന്ന ഉദ്യോഗസ്ഥരേ ,നിയമപാലകരേ, ഏതു നിമിഷവും രോഗാണുബാധയേൽക്കാവുന്ന സാഹചര്യത്തിലും യാതൊരു മടിയോ പേടിയോ കൂടാതെ അഹോരാത്രം ആതുരശുശ്രൂഷ നടത്തുന്ന ആരോഗ്യപ്രവർത്തകരേ, ഓരോ നിമിഷവും വാർത്തകളെ ശ്രദ്ധാപൂർവം ഒപ്പിയെടുക്കുകയും ഒപ്പം ബുദ്ധിപൂർവം, സമചിത്തതയോടെ സമർത്ഥമായി അവയെ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകരേ…
എല്ലാത്തിനുമുപരി സാമൂഹിക ജീവിതമെന്ന മനുഷ്യന്റെ ഏറ്റവും പ്രാഥമീകമായ അവകാശം ഒരു കീടാണുവിന് മുന്നിൽ അടിയറവു വെച്ച് എന്നെങ്കിലും നേടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അപരന്റെ സ്വാസ്ഥ്യത്തിനുവേണ്ടി, എപ്പോഴെങ്കിലും സംഭവിക്കുമെന്ന് വെറുതെ പ്രതീക്ഷിക്കുന്നൊരു വസന്തകാലത്തിനും വേണ്ടി ഇന്നിന്റെ യാതനകൾ സ്വയം നെഞ്ചേറ്റുന്ന ഈ തലമുറയിലെ ജീവിതങ്ങളേ… ഇതൊന്നുമറിയാതെ വീണുകിട്ടിയതു വെക്കേഷനാണെന്നു തെറ്റിദ്ധരിച്ച് കഥപറഞ്ഞും കളിച്ചും ചിരിച്ചും ചുമ്മാ ചാടിക്കളിച്ചും മടുത്ത നിഷ്‌കളങ്കരരായ കുഞ്ഞുങ്ങളേ…
നിങ്ങളെ വരാനിരിക്കുന്ന കാലം വരച്ചുവയ്ക്കുംതങ്കവർണ്ണങ്ങളിൽ..!

ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ. ഓരോ വർഷവും നേരിടേണ്ടിവന്നിട്ടും, ഒരു ചെറിയ ഭരണകാലയളവിൽ ഒരുപാട് വെല്ലുവിളികൾ പ്രളയമായും നിപ്പയായും കൊറോണയായും ഒന്നിന് പുറകെ ഒന്നാകെ കുത്തൊലിച്ചു വന്നപ്പോഴും നമ്മൾ ഓരോന്നും ഒറ്റകെട്ടായി സുധീരമായി നേരിട്ടുവെങ്കിൽ… ഈ ജനതയെ നയിച്ച ഗവണ്മെന്റ് ലോകത്തിനു തന്നെ അദ്ഭുതവും അതിലുപരി മാതൃകയുമാണ്. അവിടെയാണ് പിണറായിക്കാരൻ ഒരു സഖാവിന്റെ ചങ്കൂറ്റവും നേതൃത്വ പാടവവും നാട്ടുകാരെയൊട്ടാകെ കുട്ടികളാക്കി മാറ്റിയ ഒരു ടീച്ചറുടെ കരുതലും ഒപ്പമുള്ള സഖാക്കളുടെ സമരവീര്യവും പ്രസക്തമാകുന്നത്!
ലോകമെമ്പാടുമുള്ള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു ഭൂമിയിൽ ഇനിയൊരു മതമേയുള്ളൂ, ഒരു രാഷ്ട്രീയമേയുള്ളൂ, ഒരു മുദ്രാവാക്യമേയുള്ളൂ… മാനവികതയുടെ മതം പരസ്പരസ്‌നേഹമെന്ന രാഷ്ട്രീയം! നല്ല മനുഷ്യരായി ജീവിച്ചിരിക്കുക എന്ന മുദ്രാവാക്യം… അതിനായി പൊരുതാം ശരീരങ്ങൾ അകന്നു നിന്നെങ്കിലും ഹൃദയങ്ങൾ തമ്മിൽ ചേർത്തു വെച്ചുകൊണ്ട്…

Exit mobile version