ജനത കര്‍ഫ്യൂ ദിനത്തില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചുമുറിച്ച് വയോധിക, കൂട്ടാളി ഓടിരക്ഷപ്പെട്ടു

കൊല്‍ക്കത്ത: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ നാവ് വയോധിക കടിച്ചുമുറിച്ചു. ഇതോടെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. രാജ്യമാകെ ജനത കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച രാത്രി ബംഗാളിലെ സിലിഗുഡിക്ക് സമീപം ജല്‍പായ്ഗുഡിയിലാണ് സംഭവം.

റോക്കി മുഹമ്മദ്, ഛോട്ടു മുഹമ്മദ് എന്നിവരാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടില്‍ അതിക്രമിച്ചുകയറി അവരെ ഉപദ്രപിച്ചത്. പ്രദേശത്തെ ക്രിമിനലുകളാണ് ഇരുവരുമെന്ന് നാട്ടുകാര്‍ പറയുന്നു. വീടിനകത്തേക്ക് കയറിയ ഛോട്ടു ആദ്യം വയോധികയെ തള്ളിവീഴ്ത്തി. തൊട്ടുപിന്നാലെ റോക്കി വയോധികയുടെ മേല്‍ചാടിവീണ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതിരുന്ന വയോധിക റോക്കിയുടെ നാവില്‍ കടിക്കുകയായിരുന്നു. ബലംപ്രയോഗിച്ചിട്ടും ഇവര്‍ കടി വിട്ടില്ല. വേദനകൊണ്ട് പുളഞ്ഞ റോക്കി ഉറക്കെ കരഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ഛോട്ടു മുഹമ്മദ് ഓടിരക്ഷപ്പെട്ടു. പിന്നാലെ മുറിഞ്ഞ നാവുമായി റോക്കിയും സ്ഥലം വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version