കൊവിഡ് 19; സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നീ ജില്ലകളിലാണ് നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ഉടന്‍ തന്നെ 144 പ്രഖ്യാപിച്ച് ഉത്തരവിറക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

കാസര്‍കോട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഞായറാഴ്ച തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബാക്കി ജില്ലകളില്‍ തിങ്കളാഴ്ച രാത്രിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എറണാകുളത്ത് കളക്ടറുടെ പ്രഖ്യാപനം വന്നപ്പോള്‍ പുലര്‍ച്ചെ ഒരു മണിയായി. ഈ മാസം 31 ന് അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ.

നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലകളില്‍ താഴെ പറയുന്ന നിയന്ത്രണങ്ങളാണ് ഉണ്ടാവുക.

1. ജില്ലയിലെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ അനുവദിക്കില്ല.
2. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു
3. ആശുപത്രികളില്‍ സന്ദര്‍ശകര്‍, കൂട്ടിരിപ്പുകാര്‍ ഒന്നിലധികം പേര്‍ എത്തുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
4. ടൂര്‍ണ്ണമെന്റുകള്‍, മത്സരങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ മുതലായവ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.
5. എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
6. ഹാര്‍ബറുകളിലെ മത്സ്യലേല നടപടികള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മത്സ്യ വില്‍പ്പന നടത്തേണ്ടതാണ്. മത്സ്യ വില്‍പനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ച് പേരില്‍ കൂടുതല്‍ ഒരേ സമയം ഒരു കേന്ദ്രത്തില്‍ കൂട്ടം കൂടി നില്‍ക്കുവാനും പാടില്ല.
7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
8. വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാന്‍ പാടില്ല. വിവാഹ തീ് യ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലും പോലിസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുവാന്‍ പരമാവധി ശ്രമിക്കേണ്ടതാണ്.
9.’ബ്രെയ്ക് ദ ചെയിന്‍’ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തില്‍ തന്നെ സജ്ജീകരിക്കേണ്ടതാണ്.
10.ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള സെന്‍ട്രലൈസിഡ് എസികള്‍ നിര്‍ത്തി വയ്ക്കണമെന്നും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഫോണില്‍ക്കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

അതേസമയം മേല്‍ പറഞ്ഞ നിബന്ധനകള്‍ ഐപിസി 269,188, 270, കേരള പോലീസ് ആക്ട് 120(o) പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലിസ് മേധാവിമാര്‍ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.

Exit mobile version