കൊറോണ നിരീക്ഷണത്തിലുള്ള യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി, പ്രസവം പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്ററില്‍; കുട്ടി ഐസൊലേഷനില്‍

പരിയാരം: കൊറോണ വൈറസ് ബാധ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. പ്രത്യേകം സജ്ജീകരിച്ച വാര്‍ഡിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് യുവതി പ്രസവിച്ചത്.

രണ്ട് ദിവസം മുമ്പാണ് യുവതിയെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കൊറോണ രോഗികള്‍ക്കുവേണ്ടി പ്രത്യേകമായി ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രസവ വേദന അനുഭവപ്പെടുകയും പരിശോധനയില്‍ ഡോക്ടര്‍മാര്‍ അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാകുകയും ചെയ്തു.

തുടര്‍ന്ന് രാത്രി പതിനൊന്നോടെ സിസേറിയനിലൂടെയായിരുന്നു യുവതിയുടെ പ്രസവം. 2.9 കിലോഗ്രാം തൂക്കമുള്ള കുഞ്ഞും ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്മയും പൂര്‍ണ ആരോഗ്യത്തിലാണെന്നും കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യു.വില്‍ ഐസോലേഷനിലാക്കിയിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിതിന്റെ നിര്‍ദേശത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ഡോ. ശബ്‌നം നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ്, പീഡിയാട്രിക് വിഭാഗം മേധാവി എം.ടി.പി. മുഹമ്മദ്, അനസ്തീഷ്യോളജിസ്റ്റ് ഡോ. വൈശാഖ് തുടങ്ങിയവരുള്‍പ്പെടെ എല്ലാ പ്രധാന ഡോക്ടര്‍മാരും പ്രസവ സമയത്ത് തിയേറ്ററില്‍ ഉണ്ടായിരുന്നു.

ഈ മാസം 20നാണ് ഖത്തറില്‍നിന്ന് യുവതിയും ഭര്‍ത്താവും നാട്ടിലെത്തിയത്. യുവതി ഗര്‍ഭിണിയായതിനാലാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ത്തന്നെ ഐസൊലേഷനില്‍ തുടരുകയാണ്. ഇവരുടെ പരിശോധനാഫലം ഇന്നു ലഭിച്ചേക്കും.

Exit mobile version