സാധാരണക്കാരന്റെ കൈയ്യിൽ പണമെത്തിക്കലാണ് സർക്കാർ ലക്ഷ്യം; അതിനെ പരിഹസിക്കലാണ് പ്രതിപക്ഷത്തിന്റെ പണി: ധനമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന അസാധാരാണ സാഹചര്യത്തിൽ സാധാരണക്കാരെല്ലാം പണമില്ലാതെ കഷ്ടപ്പെടുകയാണ്. നാട്ടിലെങ്ങും പണിയില്ലാത്തതിനാൽ ദുരിതത്തിലായ ജനങ്ങളുടെ കൈവശം പണമെത്തിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കേരളം പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിനായി കേന്ദ്രസർക്കാർ അനുവദിച്ച 25000 കോടി രൂപയുടെ വായ്പ ഏപ്രിലിൽ തന്നെ എടുക്കുകയാണെന്നും ധനമന്ത്രി അറിയിച്ചു. ഇതിനെ പരിഹസിക്കുന്ന ചില പ്രതിപക്ഷ നേതാക്കന്മാർ വീഡിയോയും പോസ്റ്റും ഇറക്കിയിരിക്കുകയാണെന്നും അത് അവരുടെ പണിയാണെന്നും തങ്ങളുടെ പണി നന്നായി തന്നെ സർക്കാർ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പണി നാട്ടിലെങ്ങും ഇല്ലാത്തതുകൊണ്ട് സാധാരണക്കാരുടെ കൈയിൽ പണമില്ല. അവരുടെ കൈവശം പണമെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.അതിനുള്ള ഏറ്റവും നല്ല മാർഗം കുടിശിക അടക്കം മുഴുവൻ ക്ഷേമപെൻഷനും വിതരണം ചെയ്യുകയാണ് അടുത്ത പന്ത്രണ്ടു മാസത്തേയ്ക്കുള്ള തൊഴിലുറപ്പു പദ്ധതി രണ്ടു മാസം കൊണ്ട് തീർക്കുകയാണ്. സൌജന്യ റേഷൻ നൽകുകയാണ്. സ്‌കോളർഷിപ്പുകൾ, സബ്‌സിഡികൾ തുടങ്ങി സാധാരണക്കാർക്കുള്ള മുഴുവൻ കുടിശികകളും സർക്കാർ തീർത്തുകൊടുക്കുകയാണ്.

ഇതിനുള്ള വരുമാനമാർഗമായി കണ്ടെത്തിയിട്ടുള്ളത് അടുത്തവർഷം കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള 25000 കോടി രൂപയുടെ വായ്പയിൽ പകുതിയെങ്കിലും ഏപ്രിൽ മാസത്തിൽ എടുക്കുകയാണ്. ഇതിനെ പരിഹസിച്ചുകൊണ്ട് ചില പ്രതിപക്ഷ നേതാക്കന്മാർ പോസ്റ്റുകളും വീഡിയോകളും ഇറക്കിക്കൊണ്ടിരിക്കുകയാണ്. ആ പണി അവർ തുടരട്ടെ. ഞങ്ങൾ ഏറ്റെുത്ത പണി ഞങ്ങളും ചെയ്യാം.

എവിടെ നിന്നായാലും ഇന്ന് ജനങ്ങളുടെ കൈയിൽ പണമെത്തിക്കുക എന്ന ചുമതല സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ കാലത്തെ കുടിശിക ആകട്ടെ, ഭാവിയിൽ കൊടുക്കാനുള്ളതിൽ നിന്നാകട്ടെ, ഇന്നത്തെ ചുമതല ജനങ്ങളുടെ കൈവശം പണമെത്തിക്കുക എന്നതാണ്. ആ ചുമതല ഞങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇത്തരത്തിൽ 20000 കോടി രൂപ ജനങ്ങളുടെ കൈവശമെത്തിക്കുന്നത് ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. വിശദാംശങ്ങൾ അറിയാൻ ദൽഹി ധനമന്ത്രി എന്നെ ഫോൺ ചെയ്തിരുന്നു. ഈയൊരു മാതൃകയിൽ അവരും പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.

വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ഇത്തരമൊരു മുൻകൈയെടുക്കാൻ കേരളത്തിന് കരുത്തു നൽകിയത് കേരളത്തിലെ മൂന്ന് ജനകീയ സാമ്പത്തിക പ്രസ്ഥാനങ്ങളാണ്. ഒന്ന്, കേരളത്തിലെ സഹകരണ സംഘങ്ങൾ. അവരാണ് അടിയന്തരമായി പെൻഷൻ നൽകുന്നതിനുള്ള പണം വായ്പയായി നൽകുന്നത്. ഏപ്രിൽ മാസത്തിൽ അവർക്കു പണം തിരികെ നൽകും.

രണ്ട്) കുടുംബശ്രീ പ്രസ്ഥാനം. മറ്റൊരു സംസ്ഥാനത്തും ഇതുപോലെ ദിവസങ്ങൾ കൊണ്ട് ആയിരക്കണക്കിന് കോടി രൂപ കൃത്യതയോടെ പാവങ്ങൾക്ക് വായ്പയായി കൊടുക്കാനുള്ള സംവിധാനമില്ല. കുടുംബശ്രീയാണ് 2000 കോടി രൂപ വായ്പ എത്തിച്ചുകൊടുക്കുന്നതിന് ചുമതലയേറ്റിരിക്കുന്നത്.

മൂന്ന്) കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങൾ. അവർ വഴിയാണ് തൊഴിലുറപ്പും ഭക്ഷണശാലകളും നടപ്പാക്കുക. അങ്ങനെ വീണ്ടും കേരളത്തിന്റെ തനിമ പുറത്തുള്ളവർക്കു ബോധ്യപ്പെടുകയാണ്. ഇതുപോലുള്ള അർദ്ധസർക്കാർ ജനകീയ സ്ഥാപനങ്ങളുടെ വലിയ ഇടപെടൽ ശേഷിയെ ഈ സർക്കാർ ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരുദാഹരണമാണ് ഈ പാക്കേജ്.

Exit mobile version