ഒരു രൂപ പോലും ചോദിക്കാതെ ഒരു സാലറി ചലഞ്ചുമില്ലാതെ ഇത്രയധികം ചെയ്തു കളഞ്ഞല്ലേ? മിസ്റ്റർ പിണറായി വിജയൻ, എനിക്കു പുച്ഛം തോന്നുന്നു; വൈറലായി തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ തുറന്ന കത്ത്

തൊടുപുഴ: കൊറോണ കാലത്തെ അതിജീവിക്കാനായി കേരള സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനം ഉയരുകയാണ്. ഇതിനിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന ഘട്ടത്തിലും നികുതിദായകരേയോ ജനങ്ങളേയോ ബുദ്ധിമുട്ടിക്കാതെ പിണറായി സർക്കാർ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. സർക്കാർ ഇത്രയേറെ നടപടികളെടുക്കുമ്പോൾ ശമ്പളം വാങ്ങി പോക്കറ്റിലിട്ട് മറ്റുള്ളവരെ കുറിച്ച് ഓർക്കാതെ പോകുന്ന തന്നെ പോലുള്ള സർക്കാർ ജീവനക്കാരുടെ തലകുനിഞ്ഞുപോയെന്നാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് സുദീപ് ഈ നടപടികളോട് പ്രതികരിച്ചിരിക്കുന്നത്. സാലറി ചലഞ്ച് പോലെ മറ്റുള്ളവരെ സഹായിക്കാൻ സ്വയം സന്നദ്ധനാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് എസ് സുദീപ്.

‘ഞങ്ങളോടൊന്നും ഒരു രൂപ പോലും ചോദിക്കാതെ, വാങ്ങാതെ തന്നെ ഇത്രയധികം ചെയ്തു കളഞ്ഞു, അല്ലേ? അതു പറ്റില്ല, സർ’ എന്നാണ് സുദീപ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അറിയിക്കുന്നത്.

‘ഇന്നു ജോലിയില്ലാതെ, കൂലിയില്ലാതെ ഇരിക്കുന്നവരൊക്കെ ഞങ്ങളുടെ കൂടപ്പിറപ്പുകളാണു സർ. ഞങ്ങൾ അവരുടേതും അവർ ഞങ്ങളുടേതുമാണ് സർ. അവരില്ലാതെന്തു ഞങ്ങൾ? ഞങ്ങളും നിങ്ങളുമില്ലാത്ത നമ്മൾ പൂക്കും നന്മ പൂക്കും ഒരു കോവിഡ് കാലത്ത് നമുക്കന്യോന്യം ഊന്നുവടികളായങ്ങനെ… എവിടെ, എങ്ങനെ എന്നു മാത്രം പറഞ്ഞാൽ മതി. അല്ലെങ്കിൽ ഞങ്ങൾക്കു ഞങ്ങളോടു വല്ലാത്ത പുച്ഛം തോന്നും സർ, ഒരു സാലറി ചലഞ്ചും സെസുമില്ലാതെ ഞങ്ങൾ വരും, സർക്കാർ ജീവനക്കാരും അല്ലാത്തവരും. ഞങ്ങളുണ്ട് കൂടെ. നമുക്കു പോകേണ്ടത് മുന്നോട്ടു തന്നെയാണ്, നാം പോവുക തന്നെ ചെയ്യും, തീർച്ച.’ സുദീപ് കുറിക്കുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിര സാഹചര്യം മുന്നിൽ കണ്ട് പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് മറ്റ് സംസ്ഥാനങ്ങൾക്കും പ്രധാനമന്ത്രി മോഡിക്കും തന്നെ മാതൃകയാണെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയർന്നു കഴിഞ്ഞു. കേരളസർക്കാർ സൗജന്യ റേഷനും രണ്ടുമാസത്തെ ക്ഷേമ പെൻഷനും വായ്പയും നൽകുന്നതുൾപ്പടെയുള്ള പദ്ധതികൾ തയ്യാറാക്കിയപ്പോൾ പുറത്തിറങ്ങാതെ ജനതാ കർഫ്യൂ ആചരിക്കണമെന്നും ആരോഗ്യപ്രവർത്തകരെ കൈകൊട്ടി അഭിനന്ദിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം.

എസ് സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്:

മിസ്റ്റർ പിണറായി വിജയൻ, എനിക്കു പുച്ഛം തോന്നുന്നു…

ആദരണീയനായ കേരള മുഖ്യമന്ത്രിക്ക്,

ഇന്നെന്റെ ഫോണിൽ ഒരു മെസേജ് വന്നിരുന്നു, സർ. ചെറുപ്പക്കാരനായ ഒരു വക്കീലിന്റെ മെസേജ്. കോടതികളൊക്കെ പേരിനു മാത്രം തുറന്നിരിക്കുന്ന, കേസുകൾ വിളിക്കാതെ തന്നെ മാറിപ്പോകുന്ന കോവിഡ് കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞ് അയാൾ ചിരിച്ചു. സത്യത്തിലത് ചിരിയായിരുന്നില്ല, സർ. കേസു വിളിച്ചാലുമില്ലെങ്കിലുമൊക്കെ ഈ കോവിഡ് കാലത്തും ശമ്പളം കിട്ടിയേക്കാവുന്നതോർത്ത് ഈയുള്ളവന്റെ തല വല്ലാതങ്ങു കുനിഞ്ഞു പോയി സർ. ആത്മനിന്ദ പൂക്കും ഒരു കോവിഡ് കാലം.

ഇന്നലെയും തല വല്ലാതെ കുനിഞ്ഞു പോയി സർ, അങ്ങയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം കേട്ടനേരത്ത്. എ പി എൽ/ബി പി എൽ വിഭജനങ്ങൾക്കതീതമായും കാലിക്കീശക്കാരെ ചേർത്തു നിർത്തിയും ആരുടെയും കീശയിൽ കൈയിട്ടു വരാതെയും, അതും ഇരുപതിനായിരം കോടിയുടെ ഒരു പാക്കേജ്…എത്ര കരുതലായിരുന്നു, സർ…

പേരിനു മാത്രം ജോലി ചെയ്ത്, മുഴുവൻ ശമ്പളവും വാങ്ങി കീശയിലിട്ട്, ആരെയും നോക്കാതെ തിടുക്കപ്പെട്ട് സ്വന്തം വീട്ടിലേയ്ക്ക് പായുന്ന എന്നെയോർത്ത് എനിക്കു വല്ലാതെ പുച്ഛം തോന്നി സർ.. ഞങ്ങളോടൊന്നും ഒരു രൂപ പോലും ചോദിക്കാതെ, വാങ്ങാതെ തന്നെ ഇത്രയധികം ചെയ്തു കളഞ്ഞു, അല്ലേ?

അതു പറ്റില്ല, സർ. ഇന്നു ജോലിയില്ലാതെ, കൂലിയില്ലാതെ ഇരിക്കുന്നവരൊക്കെ ഞങ്ങളുടെ കൂടപ്പിറപ്പുകളാണു സർ. ഞങ്ങൾ അവരുടേതും അവർ ഞങ്ങളുടേതുമാണ് സർ. അവരില്ലാതെന്തു ഞങ്ങൾ? ഞങ്ങളും നിങ്ങളുമില്ലാത്ത നമ്മൾ പൂക്കും നന്മ പൂക്കും ഒരു കോവിഡ് കാലത്ത് നമുക്കന്യോന്യം ഊന്നുവടികളായങ്ങനെ… എവിടെ, എങ്ങനെ എന്നു മാത്രം പറഞ്ഞാൽ മതി. അല്ലെങ്കിൽ ഞങ്ങൾക്കു ഞങ്ങളോടു വല്ലാത്ത പുച്ഛം തോന്നും സർ… ഒരു സാലറി ചലഞ്ചും സെസുമില്ലാതെ ഞങ്ങൾ വരും, സർക്കാർ ജീവനക്കാരും അല്ലാത്തവരും. ഞങ്ങളുണ്ട് കൂടെ… നമുക്കു പോകേണ്ടത് മുന്നോട്ടു തന്നെയാണ്, നാം പോവുക തന്നെ ചെയ്യും, തീർച്ച…നാം മുന്നോട്ട്… നന്ദിയോടെ, അഭിവാദ്യങ്ങളോടെ, ഇന്ന് ഈ നാട്ടിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്ന ഒരു മലയാളി.

Exit mobile version