സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം; പുതിയ രോഗ ബാധിതരില്ലെന്ന് മുഖ്യമന്ത്രി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഴുതടച്ച് ശക്തിപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗ ബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ കേസുകള്‍ ഇല്ലാത്തത് സംസ്ഥാനത്തിന് ആശ്വാസം പകരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതെസമയം സംസ്ഥാനത്ത് 25603 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 25363 വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ്. 4622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 2140 ആളുകള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം ഗൗരവമായി കാണണമെന്നും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഴുതടച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനുള്ള എല്ലാ നടപടികളും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തും ചികിത്സാസൗകര്യങ്ങള്‍ കൂടണം, പിഎച്ച്‌സികളില്‍ വൈകിട്ട് വരെ ഒപിയുണ്ട്. എല്ലാ പിഎച്ച്‌സികളിലും വൈകിട്ട് വരെ ഒപി വേണമെന്നത് നിര്‍ബന്ധമാക്കും. എല്ലാ പിഎച്ച്‌സികളിലും ഡോക്ടര്‍മാര്‍ വേണം. അതിനുള്ള നടപടി സ്വീകരിക്കും .പ്രാദേശികമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനജീവിതം സാധാരണരീതിയില്‍ തുടരണം. അത്തരം പശ്ചാത്തലത്തില്‍ കര്‍ക്കശമായ രീതിയില്‍ പരിശോധനയ്ക്ക് നടത്തണം. ആളുകള്‍ പരിശോധനയ്ക്ക് തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version