നാലുമാസം മുമ്പ് പരിചയപ്പെട്ട സ്ത്രീയുമായി മൂന്നാം വിവാഹം; എത്തിയത് രണ്ടാം ഭാര്യയുടെ കാറിൽ; സംഭവമറിഞ്ഞ് എത്തിയ ആദ്യ ഭാര്യമാർ യുവാവിനെ പഞ്ഞിക്കിട്ട് പോലീസിന് കൈമാറി

അഞ്ചാലുംമൂട്: ആദ്യ ഭാര്യമാർ അറിയാതെ മൂന്നാമത് വീണ്ടും വിവാഹിതാനാകാൻ പോയ കല്ല്യാണവീരനെ പോലീസ് പിടികൂടി. ആദ്യ വിവാഹങ്ങൾ മറച്ചു വച്ച് വിവാഹത്തിന് തയ്യാറായി വധുവിന്റെ വീട്ടിലെത്തിയ യുവാവിനെയാണ് ആദ്യ ഭാര്യമാർ ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വാളകം അറയ്ക്കൽ ലോലിതാ ഭവനിൽ അനിൽകുമാറിനെയാണ് (38) കാഞ്ഞാവെളിയിൽ നിന്നും മിനഞ്ഞാന്ന് രാത്രി പിടികൂടിയത്.

ഇയാൾ രണ്ടാം ഭാര്യയിൽ നിന്നും 60,000 രൂപയും സ്വർണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് കാഞ്ഞാവെളിയിൽ മൂന്നാം വിവാഹത്തിനായി വധൂഗൃഹത്തിൽ എത്തിയത്. കോട്ടയം സ്വദേശിയായ ഇയാൾ സിആർപിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 2005ൽ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനിൽകുമാർ 2014ൽ തിരുവനന്തപുരം സ്വദേശിനിയെയും വിവാഹം ചെയ്തിരുന്നു. ആദ്യ വിവാഹം മറച്ചു വച്ച് തന്നെയായിരുന്നു രണ്ടാം വിവാഹവും.

ഇതിനിടെയാണ് നാലു മാസം മുൻപ് കാഞ്ഞാവെളിയിൽ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെട്ടതും വിവാഹം ഉറപ്പിച്ചതും. ഇതിന് പിന്നാലെ ഇന്നലെ രാവിലെയാണ് വിവാഹ തീയതിയായി നിശ്ചയിച്ചിരുന്നത്. അതേസമയം, ഇക്കാര്യം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിക്കുകയും ഇരുവരും ചേർന്ന് കൊട്ടാരക്കര എസ്പി ഓഫീസിൽ പരാതി നൽകുകയുമായിരുന്നു. എസ്പിയുടെ നിർദേശ പ്രകാരം പിങ്ക് പോലീസും അഞ്ചാലുംമൂട് പോലീസും ചേർന്ന് കാഞ്ഞാവെളിയിലെ വീട്ടിൽ ആദ്യ ഭാര്യമാരുമായെത്തി. ഇവർ ചേർന്നു അനിൽകുമാറിനെ ഇവിടെ നിന്നും പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. സിഐ സുധർമ, എസ്സിപിഒമാരായ ലീന, ലിസി എന്നിവരുടെ നേതൃത്വത്തിൽ അനിൽകുമാറിനെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് പ്രതിയെ അഞ്ചൽ പോലീസിനു കൈമാറി.

Exit mobile version