കൊറോണ; തിരുവനന്തപുരം കനത്ത ജാഗ്രതയില്‍; ജനങ്ങള്‍ വീട്ടിലിരിക്കണമെന്ന് കളക്ടര്‍; മാളുകള്‍, ബീച്ചുകള്‍ എന്നിവ അടയ്ക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശവുമായി ജില്ലാ ഭരണകൂടം. മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ എല്ലാവരും വീട്ടിലിരിക്കണമെന്നും ഏറ്റവും അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പുറത്തുപോകാന്‍ പാടുള്ളൂവെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

അതേസമയം, പൊതുപരിപാടികളും ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം മാറ്റിവെയ്ക്കാന്‍ നിര്‍ദേശം നല്‍കി. തലസ്ഥാനത്തെ മാളുകള്‍, ബീച്ചുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ജിം തുടങ്ങിയ അടയ്ക്കും. കൊറോണ രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പലരും ഇപ്പോഴും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ലെന്നും നിരീക്ഷണം പാലിക്കുന്നില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറ്റാലിയന്‍ പൗരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വര്‍ക്കലയില്‍ ജാഗ്രത കൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദ സഞ്ചാരിയുടെ സമ്പര്‍ക്ക ലിസ്റ്റ് എടുക്കുന്നത് ദുഷ്‌കരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Exit mobile version