രോഗ ബാധയുടെ ഗൗരവം കണക്കിലെടുക്കണം, ചുമയും പനിയും ഉള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്ന് ആരോഗ്യമന്ത്രി; ജാഗ്രതയില്‍ ആറ്റുകാല്‍ പൊങ്കാല

പനിയും ചുമയും ഉള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന ഒട്ടാകെ ആശങ്ക പടര്‍ന്നിരിക്കുകയാണ്. പത്തനംതിട്ടയിലെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആറ്റുകാല്‍ പൊങ്കാലയും നടക്കുന്നത്. ഇതും വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രതയാണ് ആരോഗ്യമന്ത്രിയും വകുപ്പും നടത്തുന്നത്.

പനിയും ചുമയും ഉള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത്രയും ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ രോഗ ബാധയുടെ ഗൗരവം കണക്കിലെടുത്ത് രോഗ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പൊങ്കാലയ്ക്ക് എത്തുന്ന വിദേശികളെ പ്രത്യേകം നിരീക്ഷിക്കും. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തി ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടവും സജ്ജമാക്കിയിട്ടുണ്ട്.

പൊങ്കാലയിടാന്‍ എത്തുന്നവരുടെ വീഡിയോ പകര്‍ത്താനും തീരുമാനം ഉണ്ട്. 23 ആരോഗ്യ വകുപ്പ് സംഘത്തെ പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 18 ആംബുലന്‍സ് ബൈക്ക് അംബുലന്‍സുകള്‍, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 32 വാര്‍ഡുകളില്‍ പ്രത്യേക സംഘങ്ങള്‍ വീടുകള്‍ കയറി രോഗമുളളവരുണ്ടോയെന്ന് നിരീക്ഷിക്കും. ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സുമെന്റുകള്‍ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Exit mobile version