കോഴിക്കോട്:ഡൽഹിയിലെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കേന്ദ്രസർക്കാർ പിൻവലിച്ചു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവൺ ചാനലിനും ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കാണ് നീക്കിയത്. ഇരുചാനലുകളേയും 48 മണിക്കൂറിലേക്കായിരുന്നു സംപ്രേക്ഷണം നടത്തുന്നതിൽ നിന്നും വിലക്കിയിരുന്നത്. എന്നാൽ, കേന്ദ്രസർക്കാർ സ്വമേധയാ ഇരു ചാനലുകളുടേയും വിലക്ക് ഒഴിവാക്കുകയായിരുന്നു.
ഏഷ്യാനെറ്റിന്റെ സംപ്രേക്ഷണ വിലക്ക് ശനിയാഴ്ച പുലർച്ചെ 2.30യോടെയും മീഡിയ വണ്ണിന്റെ വിലക്ക് രാവിലെ 9.30യോടെയുമാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നീക്കിയത്. പുലർച്ചെ 2.44 മുതൽ ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ സ്ട്രീമിങ്ങും ഇന്റർനെറ്റിൽ ലഭ്യമായിരുന്നെങ്കിലും മീഡിയ വണ്ണിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു.
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഈ ചാനലുകൾ വീഴ്ച വരുത്തിയെന്നും കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതൽ ഞായറാഴ്ച വൈകുന്നേരം 7.30 വരെയായിരുന്നു സംപ്രേഷണ വിലക്ക്. 2 ചാനലുകൾക്കും കഴിഞ്ഞ 28ന് മന്ത്രാലയം നോട്ടിസ് നൽകിയിരുന്നു. മറുപടി കേട്ടശേഷമായിരുന്നു നടപടി. ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് 2 ചാനലുകളുടെയും റിപ്പോർട്ടിങ്ങിനെക്കുറിച്ച് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ആർഎസ്എസിനെയും ഡൽഹി പോലീസിനെയും വിമർശിച്ചത് വലിയ വീഴ്ചയാണെന്നാണ് മീഡിയ വണിന് നൽകിയ നോട്ടീസിൽ കേന്ദ്രം പറയുന്നത്.