വളര്‍ത്തുപൂച്ചയെ കാണ്മാനില്ല, പേര് ബോണി, ശരീരത്തിന്റെ മുകള്‍ഭാഗത്തും മുഖത്തിന്റെ മധ്യത്തിലും ഓറഞ്ചും മറ്റിടങ്ങളില്‍ വെള്ളയുമാണ് നിറം; കണ്ടുകിട്ടുന്നവര്‍ വിവരമറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് യുവതി

ആലപ്പുഴ: ഒന്നരവര്‍ഷം മുമ്പ് വാങ്ങിയ കാല്‍ലക്ഷം രൂപ വിലയുള്ള പൂച്ചയെ കാണ്മാനില്ലെന്ന പരാതിയുമായി യുവതി. ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ക്കാല സ്വദേശിനി ഫാത്തിമ ബിന്ദ് സലിം ആണ് തന്റെ വളര്‍ത്തുപൂച്ചയെ കാണില്ലെന്ന പരാതിയുമായി കരീലക്കുളങ്ങര പോലീസിനെ സമീപിച്ചത്.

ബുധനാഴ്ച രാത്രിയാണ് വീട്ടില്‍നിന്ന് പൂച്ചയെ കാണാതായത്. 15,000 രൂപ നല്‍കിയാണ് ഒന്നര മാസം മാത്രം പ്രായമുണ്ടായിരുന്ന പേര്‍ഷ്യന്‍ പൂച്ചയെ താന്‍ വാങ്ങിയതെന്ന് ഫാത്തിമ പറയുന്നു. വെള്ളയും ഓറഞ്ചും നിറത്തിലുള്ള പൂച്ചയ്ക്ക് ഇപ്പോള്‍ ഒന്നരവയസ്സുണ്ടെന്നും ബോണി എന്നാണ് പൂച്ചയുടെ വിളിപ്പേരെന്നും ഫാത്തിമ പറഞ്ഞു.

നിലവില്‍ പൂച്ചക്ക് 25,000 രൂപ വിലമതിക്കുമെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു. ശരീരത്തിന്റെ മുകള്‍ഭാഗത്തും മുഖത്തിന്റെ മധ്യത്തിലും ഓറഞ്ചും മറ്റിടങ്ങളില്‍ വെള്ളയുമാണ് പൂച്ചയുടെ നിറം. പൂച്ചയെ കണ്ടുകിട്ടുന്നവര്‍ കരീലകുളങ്ങര പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നും ഫാത്തിമ അപേക്ഷിക്കുന്നു. ഫോണ്‍ നമ്പര്‍: 0479 240 4611

Exit mobile version