തൃശ്ശൂർ കൊറ്റമ്പത്തൂരിലെ കാട്ടുതീയിൽ അകപ്പെട്ട് മൂന്ന് വാച്ചർമാർ വെന്തു മരിച്ചു; ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ദേശമംഗലം: തൃശ്ശൂരിലെ കാട്ടുതീയിൽ സമൂഹമനസാക്ഷിയെ ഞെട്ടിച്ച് മൂന്ന് വാച്ചർമാർക്ക് ദാരുണമരണം. പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേയാണ് മൂന്ന് വനംവകുപ്പ് വാച്ചർമാർ വെന്തുമരിച്ചത്. വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബൽ വാച്ചറുമായ കെവി ദിവാകരൻ (43), താത്കാലിക ഫയർ വാച്ചർ എരുമപ്പെട്ടി കുമരനെല്ലൂർ കൊടുമ്പ് എടവണ വളപ്പിൽവീട്ടിൽ എംകെ വേലായുധൻ (55) താത്കാലിക ഫയർ വാച്ചർ കുമരനെല്ലൂർ കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ വിഎ ശങ്കരൻ (46) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവൻ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരൻ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

ബീറ്റ് ഫോറസ്റ്റ് ഓഫീസർ സിആർ രഞ്ജിത്ത്(37) കാട്ടുതീയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റത് മാത്രമാണ് ഏക പരിക്ക്. 2018 മാർച്ചിൽ കേരള-തമിഴ്‌നാട് അതിർത്തിയായ കൊരങ്ങിണിയിൽ കാട്ടുതീയിൽപ്പെട്ട് 23 പേർ മരിച്ചശേഷം രാജ്യത്ത് തന്നെ ആദ്യമായാണ് കാട്ടുതീയിൽ അകപ്പെട്ടുള്ള മരണം. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കാട്ടുതീ മരണങ്ങളുമാണിത്.

വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കാട്ടുതീയുണ്ടായ കൊറ്റമ്പത്തൂർ. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. മുൻവർഷങ്ങളിലും ഇവിടെ കാട്ടുതീയുണ്ടായിരുന്നു. എന്നാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് കൊറ്റമ്പത്തൂർ പ്രദേശത്ത് തീ പടർന്നത്. വനംവകുപ്പുദ്യോഗസ്ഥരും വാച്ചർമാരുമടക്കം 14 പേർ തീയണയ്ക്കാൻ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും ഇവരെ സഹായിക്കാൻ ഒപ്പംചേർന്നിരുന്നു. നാലുമണിയോടെ തീ നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലിൽനാട്ടുകാർ വനംവകുപ്പുകാർക്ക് കുടിവെള്ളം നൽകി തിരിച്ചുപോന്നു. എന്നാൽ, ഇതിനുശേഷം ശക്തമായ കാറ്റടിച്ച് തീ പെട്ടെന്ന് ഉയരത്തിൽ പടർന്നുപിടിക്കുകയായിരുന്നു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതിൽ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേർ ഓടിരക്ഷപ്പെട്ടു. പക്ഷെ, ദിവാകരൻ, വേലായുധൻ, ശങ്കരൻ, രഞ്ജിത്ത് തുടങ്ങിയവർ തീച്ചുഴിയിൽപ്പെടുകയായിരുന്നു. എങ്ങോട്ട് ഓടണമെന്നറിയാതെ അപകടത്തിലകപ്പെടുകയായിരുന്നു നാലുപേരും.

ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. ദിവാകരനും വേലായുധനും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.

ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരൻ ധ്യാൻ ഏക മകനാണ്. കാർത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കൾ: സുബീഷ്, അനിലൻ, സുബിത. മരുമക്കൾ: സ്മിജ, വിജയൻ. എരുമപ്പെട്ടി ഗ്രാമപ്പഞ്ചായത്ത്് മുൻ പ്രസിഡന്റ് എകെ കണ്ണന്റെ സഹോദരനാണ് വേലായുധൻ. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കൾ ശരത്ത്, ശനത്ത്.

Exit mobile version