നിപ്പായ്ക്ക് പിന്നാലെ കൊറോണയെയും തുരത്തി കേരളം; ആദ്യം രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്, ആശ്വാസം

വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

തൃശ്ശൂര്‍: നിപ്പായ്ക്ക് പിന്നാലെ സംസ്ഥാനത്ത് ആശങ്ക പരത്തിയ കൊറോണയെയും തുരത്തി കേരളം. ആദ്യം വൈറസ് ബാധിച്ച കുട്ടിയുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. രോഗ ബാധയെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ആണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇതുവരെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുകയായിരുന്നു. രണ്ടാമത്തെ പരിശോധനാഫലമാണ് ഇപ്പോള്‍ നെഗറ്റീവ് ആയിരിക്കുന്നത്. ആലപ്പുഴയിലാണ് പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്ത പരിശോധനാഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍ പ്രതികരിച്ചു. അതേസമയം, 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറും പ്രതികരിച്ചു. സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളില്‍ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കോറോണ ബാധിതരായ മൂന്ന് പേരെയും ആദ്യഘട്ടത്തില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കാനായതാണ് രോഗം പടരാതിരിക്കുന്നതില്‍ നിര്‍ണ്ണായകമായത്.

Exit mobile version