ചിറയിൻകീഴ്: ശിക്ഷിക്കപ്പെട്ട് ജയിലിലായ ഭർത്താവിനെ സന്ദർശിക്കുന്നത് പതിവാക്കിയ യുവതി മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി, ഒടുവിൽ ഒളിച്ചോട്ടവും. കടയ്ക്കാവൂർ സ്വദേശിനിയാണ് യുവതി. കഞ്ചാവ് കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ഭർത്താവിനെ സന്ദർശിക്കാൻ യുവതി പൂജപ്പുര സെൻട്രൽ ജയിലിൽ എത്തുന്നത് പതിവായിരുന്നു. അവിടെ വച്ച് ഭർത്താവിന്റെ സുഹൃത്തും മൊബൈൽ പിടിച്ചുപറി കേസിൽ തടവിൽ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയുമായി യുവതി അടുത്തു. ഭർത്താവ് തന്നെയായിരുന്നു ഇയാളെ പരിചയപ്പെടുത്തിയിരുന്നത്.
ഇയാൾ ജയിൽ മോചിതനായശേഷം യുവതിയുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. യുവതിയുടെ ഭർത്താവ് അപ്പോഴും ജയിലിൽ തന്നെയായിരുന്നു. ഒടുവിൽ ഇരുവരും നാടുവിട്ടു. വിവാഹിതയായ മകളെയും കുട്ടികളേയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെയും മക്കളെയും യുവാവിനൊപ്പം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കടയ്ക്കാവൂർ പോലീസ് പിടികൂടി.