സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം മടക്കി നല്‍കി: പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം കോടതി ക്രൈംബ്രാഞ്ചിന് മടക്കി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് കോടതി നല്‍കിയ വിശദീകരണം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാജരേഖകള്‍ ഉപയോഗിച്ച് പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്‌ട്രേഷനില്‍ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്.

ഈ രണ്ട് വാഹനവും പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. വ്യാജ രജിസ്‌ട്രേഷന്‍ വഴി സര്‍ക്കാരിന് 19,60,000രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. ഈ കേസില്‍ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടിരുന്നു.

Exit mobile version