മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; സുഹൃത്തും ഭാര്യയും ചേര്‍ന്ന് ഗൃഹനാഥനെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം ചതുപ്പില്‍ താഴ്ത്തി

മൂലമറ്റം: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഗൃഹനാഥന്റെ അടുത്ത സുഹൃത്തുക്കളായ ദമ്പതിമാര്‍ അറസ്റ്റിലായി. പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്ത് താമസിക്കുന്ന അറക്കപടിക്കല്‍ ശശിധരന്റെ (42) മൃതദേഹമാണ് വീടിനു സമീപത്തെ ചതുപ്പില്‍ കണ്ടെത്തിയത്.

മേമുട്ടം അനി നിവാസില്‍ അനില്‍(36), ഭാര്യ സൗമ്യ എന്നിവരാണ് ശശിധരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ശശിധരനെ കഴിഞ്ഞ 15 നാണ് കാണാതാകുന്നത്.

ശശിധരന്റെ വിദ്യാര്‍ഥികളായ മക്കള്‍ ഹോസ്റ്റലിലാണ്. കൂലിപ്പണിക്കായി പലയിടത്തും പോകാറുള്ള പതിവുള്ളതിനാല്‍ ആദ്യമൊന്നും ശശിധരനെ ആരും അന്വേഷിച്ചില്ല. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശശിധരനെ കാണാതെ വന്നതോടെ ബന്ധുക്കള്‍ പോലീസില്‍ വിവരമറയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശശിധരന്റെ മൃതദേഹം ചതുപ്പിനുള്ളില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. അനിലിന്റെ വീട്ടില്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രകോപിതനായ അനില്‍ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ഭാര്യ സൗമ്യ, സുഹൃത്ത് സോമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കാല്‍നടയാത്ര ദുര്‍ഘടമായ വഴിയേ ഒരു കിലോമീറ്റര്‍ മൃതദേഹം തോളില്‍ ചുമന്നു ചതുപ്പില്‍ തള്ളിയെന്നാണ് അനില്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

Exit mobile version