മനുഷ്യശൃംഖല ആവർത്തന വിരസവും കോപ്രായവുമെന്ന് ആക്ഷേപിച്ച് കെ സുരേന്ദ്രൻ; ഒന്ന് പൊട്ടിക്കരഞ്ഞൂടെ എന്ന് സോഷ്യൽമീഡിയ; പതിവുപോലെ തേഞ്ഞ് പോസ്റ്റ്

തൃശ്ശൂർ: എൽഡിഎഫിന്റെ പൗരത്വ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃംഖല വൻവിജയമായിട്ടും കണ്ടില്ലെന്ന് നടിച്ച് പതിവ് ആക്ഷേപവുമായി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇടതുമുന്നണിയുടെ മനുഷ്യശൃംഖല ആവർത്തന വിരസതയും കാഴ്ചക്കാർക്ക് അരോചകത്വവും സൃഷ്ടിക്കുന്നുവെന്നും എന്തിനാണ് ഈ കോപ്രായമെന്നുമാണ് ഫേസ്ബുക്കിലൂടെ കെ സുരേന്ദ്രന്റെ പരിഹാസം.

എന്നാൽ കാസർകോട് മുതൽ കളിയിക്കാവിള വരെ ലക്ഷക്കണക്കിന് ജനങ്ങളാണ് ജാതി-മത വ്യത്യസങ്ങളില്ലാതെ മനുഷ്യശൃംഖലയിൽ പങ്കെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കെ സുരേന്ദ്രനെതിരെ ഫേസ്ബുക്കിലൂടെ തന്നെ മറുപടി നൽകുകയാണ് ജനങ്ങൾ. ഇത്രനാളും തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിട്ടും ആവർത്തന വിരസത തോന്നുന്നില്ലേ എന്ന് ചിലർ ചോദിക്കുന്നു. ചിലരാകട്ടെ ജനപങ്കാളിത്തം കണ്ടിട്ട് ഒന്ന് പൊട്ടിക്കരഞ്ഞൂടെ സുരേന്ദ്രാ എന്ന ചോദ്യവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഏതായാലും പോസ്റ്റ് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:

ആവർത്തനവിരസത എന്നൊന്നുണ്ട്. എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ. നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്‌ക്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണ് സഖാക്കളേ? ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവർ നിങ്ങളെ വിശ്വസിക്കുമോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങൾക്കുണ്ട്? മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത്. ബംഗാളിൽ ഒരുശതമാനം പോലും മുസ്‌ളീം പിന്തുണ നിങ്ങൾക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല. അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ നിങ്ങൾക്കംഗീകരിക്കേണ്ടിവരികതന്നെ ചെയ്യും. അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്‌റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാർട്ടിയെ കാത്തിരിക്കുന്നത്.

Exit mobile version