സിഎഎ അനുകൂല പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളെ രൂക്ഷമായി വിമര്‍ശിച്ചു; യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

കൊച്ചി: സിഎഎ അനുകൂല പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളെ വിമര്‍ശിച്ചെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. എറണാകുളം പാവക്കുളം അമ്പലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളെ വിമര്‍ശിച്ച തിരുവനന്തപുരം പേയാട് സ്വദേശി ആതിരയെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. വിഎച്ച് പി മാതൃയോഗം സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിക്കിടെ എത്തിയ ആതിര പരിപാടിയെ എതിര്‍ത്ത് സംസാരിച്ചു. പരിപാടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത ആതിരയെ മറ്റ് സ്ത്രീകള്‍ ചേര്‍ന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആതിരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

ബിജെപി വ്യവസായ സെല്‍ കണ്‍വീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനിയാണ് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. പരിപാടിക്കിടെ അതിക്രമിച്ച് കയറിയെന്ന വകുപ്പ് ചുമത്തി ആതിരക്കെതിരെ പോലീസ് കേസ് എടുത്തു. അറസ്റ്റ് ചെയ്ത ആതിരയെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

സംഭവത്തിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുകയാണ്. പരിപാടിയെ എതിര്‍ത്ത ആതിരയെ മറ്റുള്ള സ്ത്രീകള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. തുടര്‍ന്ന് അവരെ ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്താക്കുന്നതു ശകാരിക്കുന്നതും തള്ളിമാറ്റുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.

അതിനിടെ ഒരു സ്ത്രീ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍മീഡിയയും ട്രോളന്മാരും ഏറ്റെടുത്തു. താന്‍ ഇതൊക്കെ തൊട്ടിരിക്കുന്നത്, എന്റെ രണ്ട് പെണ്മക്കളെ ഒരു ‘കാക്ക’ തൊടാതിരിക്കാനാണെന്നാണ് നെറ്റിയിലണിഞ്ഞ സിന്ദൂരക്കുറി ചൂണ്ടിക്കാട്ടി ഇവര്‍ പറഞ്ഞത്. നിരവധി ട്രോളുകളാണ് ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.

Exit mobile version