അന്ന് നിയമസഭയിൽ പ്രമേയത്തിനെ എതിർത്തില്ല; ഇപ്പോൾ ഗവർണർക്കെതിരെ പ്രസ്താവനയും; ഒ രാജഗോപാലിന്റെ നിലപാടിൽ വെട്ടിലായി ബിജെപി; തിരുത്തലുമായി വി മുരളീധരൻ

തിരുവനന്തപുരം: തുടർച്ചയായി ബിജെപി നേതൃത്വത്തിനെതിരെ നിലപാടെടുത്ത് ഒ രാജഗോപാൽ എംഎൽഎ ബിജെപിക്ക് തലവേദന സൃഷ്ടിക്കുകയാണ്. നിയമസഭയിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രമേയത്തിൽ രാജഗോപാൽ എതിർപ്പ് രേഖപ്പെടുത്തതിനാൽ കേന്ദ്രത്തിനെ വെല്ലുവിളിക്കുന്ന പ്രമേയം ഏകകണ്ഠമായാണ് പാസായത്. ഇതിനെതിരെ ബിജെപിക്ക് ഉള്ളിൽ അമർഷം പുകയുന്നതിനിടെയാണ് ഗവർണറെ വിമർശിച്ച് രംഗത്തെത്തി ഒ രാജഗോപാൽ എംഎൽഎ ബിജെപിയെ വലയ്ക്കുന്നത്.

സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിനെ ഗവർണർ വിമർശിക്കുമ്പോഴാണ് ഒ രാജഗോപാൽ ഗവർണറെയും സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ രംഗത്തെത്തിയ ഒ രാജഗോപാലിന്റെ നടപടിയിൽ ബിജെപി നേതൃത്വം അസംതൃപ്തരാണെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയും ഗവർണറും സംയമനം പാലിക്കണമെന്ന ഒ രാജഗോപാലിന്റെ നിലപാടിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തുകയാണ് സംസ്ഥാനത്തെ ബിജെപി.

ഒ രാജഗോപാൽ എതിർപ്പ് രേഖപ്പെടുത്താത് കൊണ്ട് മാത്രം ഐകകണ്‌ഠ്യേന പ്രമേയം പാസായ വിവാദം ഇത് വരെ പാർട്ടിക്കകത്ത് കെട്ടടങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പുതിയ വിവാദം. അന്ന് പ്രമേയത്തെ എതിർക്കാൻ പാർട്ടി നിർദേശം കിട്ടിയില്ലെന്നായിരുന്നു രാജഗോപാലിന്റെ വിശദീകരണം. എംഎൽഎയും പാർട്ടി സംസ്ഥാന ഘടകവുമായി ഏറെനാളായി കാര്യമായി ആശയവിനിമയം നടക്കുന്നില്ലെന്ന രാജഗോപാലിന്റെ വിമർശനം ശരിവെയ്ക്കുന്നതായിരുന്നു ആ നടപടി. ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചതിലടക്കം തന്നോട് കൂടിയാലോചനകൾ നടത്തുന്നില്ലെന്ന പരാതിയും രാജഗോപാലിനുമുണ്ട്. അതിലുള്ള അതൃപ്തിയാണ് രാജഗോപാലിന്റെ വേറിട്ട പ്രസ്താവനകളിലൂടെ വ്യക്തമാവുന്നത്.

അതേസമയം, ഗവർണറെ വിമർശിച്ച ഒ രാജഗോപാലുമായി കേന്ദ്രമന്ത്രി വി മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ഗവർണറെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് ഒ രാജഗോപാൽ പറഞ്ഞതായി മുരളീധരൻ അറിയിച്ചു. മുഖ്യമന്ത്രി ഗവർണർ തർക്കം പരിഹരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും രാജഗോപാലിന്റെ പ്രസ്താവന പാർട്ടിയിൽ ഒരു ആശയകുഴപ്പവും ഉണ്ടാക്കിയിട്ടില്ലെന്നും വി മുരളീധരൻ വിശദീകരിച്ചു.

Exit mobile version