‘പൗരത്വ നിയമത്തില്‍ സിപിഎമ്മുമായി ഇനി യോജിച്ച സമരത്തിനില്ല’; നിലപാട് തിരുത്തി ചെന്നിത്തല

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ സിപിഎമ്മുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിനെതിരെയുള്ള സമരം ഒരു സന്ദേശമായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥിതി മാറിയെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ സമയത്തും യോജിച്ച് സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ യോജിച്ച പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണ്. എന്നാല്‍ പൗരത്വ നിയമത്തിനെതിരെയുള്ള യോജിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സമരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുകയാണ്. അതില്‍ നിന്ന് സിപിഎം പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിന് അകത്ത് ഭിന്നതയില്ലെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും സ്വീകരിച്ച നിലപാട് ശരിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Exit mobile version