‘മാതള തേനുണ്ണാൻ’ താൻ പാടിയതാണെന്ന് അവകാശപ്പെട്ട് മോഹൻലാൽ; പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്ന് തിരിച്ചടിച്ച് ഗായകൻ വിടി മുരളി; വിവാദം

കൊച്ചി: പ്രമുഖ ടിവി ഷോ ആയ ബിഗ്‌ബോസ് 2-വിനെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കി ആരോപണങ്ങൾ. ഇത്തവണ അവതാരകനായ നടൻ മോഹൻലാലിനെതിരെയാണ് ആരോപണങ്ങൾ. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ താൻ പാടിയതാണെന്ന് നടൻ മോഹൻലാൽ അവകാശപ്പെടുന്ന പാട്ട് പാടിയത് യഥാർത്ഥത്തിൽ മറ്റൊരാളാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. ആ പാട്ട് എന്റേതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ വിടി മുരളി.

പരിപാടിക്കിടെ പ്രശസ്തമായ മാതള തേനുണ്ണാൻ എന്ന പാട്ട് ആരാണ് പാടിയതെന്ന് അറിയാമോയെന്ന് ധർമ്മജനോട് മോഹൻലാൽ ചോദിക്കുന്നതും, ഇല്ലെന്ന് ധർമ്മജൻ പറഞ്ഞപ്പോൾ അത് ‘ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ’ എന്ന സിനിമയ്ക്ക് വേണ്ടി താൻ പാടിയതാണെന്നും മോഹൻലാൽ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ട് തുടങ്ങിയോ എന്ന് വിടി മുരളി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

വിടി മുരളിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല. ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു. എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു. പരിപാടിയുടെ അവസാന ഭാഗത്ത്. ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു. മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു. എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു. മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ. ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് ) ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു. ധർമജൻ പാടുന്നു.

‘മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ നീയെവിടെ നിന്റെ കൂടെവിടെ നീ പാടും പൂമരമെവിടെ ‘.

മോഹൻലാൽ..’ ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?
ധർമജൻ..’ ഇല്ല’ മോഹൻലാൽ..’ ഇത് ഞാൻ പാടിയ പാട്ടാണ്’ (സദസ്സിൽ കൈയടി )

മോഹൻലാൽ ‘ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ’ എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്’ തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു. കൈയടി നേർത്തുനേർത്തു വരുന്നു. രംഗം അവസാനിക്കുന്നു.

(ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്‌കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട് , ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു എന്നത് യാദൃശ്ചികം.) വാൽക്കഷണം- പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?

Exit mobile version