‘ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ട്, ഇതിന് പരിഹാരം കാണണം’; ആല്‍ഫാ സെറീന് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

നിരോധനാജ്ഞ വൈകീട്ട് അഞ്ച് മണിവരെ നീട്ടിയ സാഹചര്യത്തില്‍ താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു

കൊച്ചി: തീരദേശ നിയമം ലംഘിച്ച് കൊച്ചി മരടില്‍ പണിത ഫ്‌ളാറ്റുകള്‍ ഇന്ന് പൊളിച്ചു നീക്കുകയാണ്. അതേസമയം ഇന്ന് പൊളിക്കുന്ന ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന് മുമ്പില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തി. ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതും നിരോധനാജ്ഞയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നും ഇതിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ പ്രതിഷേധം.

നിരോധനാജ്ഞ വൈകീട്ട് അഞ്ച് മണിവരെ നീട്ടിയ സാഹചര്യത്തില്‍ താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി രാവിലെ ഒമ്പതുമണിക്ക് ഒഴിഞ്ഞുപോകണമെന്നാണ് നോട്ടീസില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കായി രണ്ട് ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. അതേസമയം അങ്ങോട്ട് എങ്ങനെ പോകണമെന്നതില്‍ ഇതുവരെ വ്യക്തതയില്ല. ചെറിയ കുട്ടികളടക്കമുള്ളവരാണ് ഇവര്‍ക്കൊപ്പമുള്ളത്. ഇവര്‍ക്ക് ക്യാമ്പില്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ ഇതുവരെ വ്യക്ത വന്നിട്ടില്ല.

പൊളിക്കുന്ന ഫ്‌ളാറ്റിന്റെ അമ്പത് മീറ്റര്‍ ചുറ്റളവിലെ വീടുകള്‍ക്ക് സുരക്ഷ നല്‍കുന്നതിനെക്കുറിച്ച് സബ്കലക്ടര്‍ എല്ലാ യോഗങ്ങളിലും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതുവരേയും അതൊന്നും നടപ്പാക്കിയിട്ടില്ല. വീടുകള്‍ മൂടുമെന്നും ഭിത്തിക്ക് വിള്ളല്‍ വീഴാതിരിക്കാന്‍ മണല്‍ചാക്കുകളിട്ട് മൂടുമെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതൊന്നും ഇതുവരെ ചെയ്തിട്ടില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ ഫ്‌ളാറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് ഫ്‌ളാറ്റ് പൊളിക്കുക.

Exit mobile version