ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത; വിശദമായ അന്വേഷണത്തിന് ഡിജിപി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. ലോക്കല്‍ പോലീസിന് ആവശ്യമായ സഹായം നല്‍കാന്‍ ക്രൈം ബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ അന്തരിച്ചത്. ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പി.എഫ് ക്യാംപ് ജംഗ്ഷനു സമീപം സെപ്തംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവറും ഏറെ നാള്‍ ആശുപത്രിയില്‍ ആയിരുന്നു. ഇരുവരും പൂര്‍ണമായും സുഖംപ്രാപിച്ചുവരികയാണ്.

Exit mobile version