ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധന അപകടം നടന്ന അതേദിവസം

കൊച്ചി: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടത്തെ സംബന്ധിച്ച് ദുരൂഹതകൾ ഉയരവെ സിബിഐ നുണപരിശോധന നാളെ നടത്തും. ബാലഭാസ്‌കർ മരണപ്പെട്ട അപകടം നടന്ന് രണ്ടു വർഷം തികയുന്ന അതേദിവസം തന്നെയാണ് നുണപരിശോധനയും. സെപ്റ്റംബർ 25 വെള്ളിയാഴ്ചയാണ് ആരോപണ വിധേയരോടും സാക്ഷികളോടും നുണപരിശോധനയ്ക്ക് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവറായിരുന്ന അർജുൻ, കലാഭവൻ സോബി എന്നിവർക്കാണ് നാളെയും മറ്റന്നാളുമായി എറണാകുളത്ത് നുണപരിശോധന നടത്തുന്നത്.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബർ 25നു പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്‌കറും മകളും മരിക്കുകയും ഭാര്യയ്ക്കും ഡ്രൈവർക്കും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

Exit mobile version