നാദാപുരം: ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെയും 2 പെൺമക്കളെയും പാറക്കുളത്തിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. ചെക്യാട്ടെ കൂറ്റേരിക്കണ്ടി ഹസന്റെയും ആയിഷയുടെയും മകൾ ഫസ്‌ന ( 27)യാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ റിസാ നസ്‌നിൻ (5), ആമിന ഹസ്‌റിൻ (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെയാണ് കുട്ടികളുടെയും പിന്നീട് ഫസ്‌നയുടെയും മൃതദേഹങ്ങൾ കുളത്തിൽ നിന്നും കണ്ടെത്തിയത്. ഭർത്താവ് റിഷാദുമായി പിണങ്ങിയ ഫസ്‌ന മക്കളോടൊപ്പം ആഴ്ചകളായി ചെക്യാട്ടെ സ്വന്തം വീട്ടിലായിരുന്നു. വിവാഹവാർഷിക ദിനമായ ജനുവരി അഞ്ചിന് സഹോദരൻ ഇവരെ ഭർതൃവീട്ടിൽ കൊണ്ടുവിടുകയും ചെയ്തിരുന്നു.
പിറ്റേന്ന് രാവിലെ സ്‌കൂൾ ബസിൽ കയറ്റി വിട്ട കുട്ടികളെ ഫസ്‌ന ഓട്ടോയിൽ പിന്നാലെ എത്തി ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് തിരികെ വിളിച്ചിരുന്നു. ശേഷം കാണാതായ ഇവരുടെ മൃതദേഹങ്ങൾ ചെക്യാട്ടെ വീടിനു സമീപത്തെ പാറക്കുളത്തിലാണ് കണ്ടെത്തിയത്.