കീഴ്‌വഴക്കങ്ങള്‍ കാലാനുസൃതമായി മാറണം..! മണികണ്ഠന് സ്ത്രീ സാന്നിധ്യം ദേവി സാന്നിധ്യമാണ്; പന്തളം രാജാവായിരുന്ന പി രാമവര്‍മയുടെ അഭിമുഖം

പന്തളം: സുപ്രീം കോടതിയുടെ ശബരിമല ചരിത്രവിധി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നു. പന്തളം രാജകുടുംബവും സംഘപരിവാരവും എന്‍എസ്എസുമാണ് പ്രതിഷേധ സമരങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ സര്‍ക്കാരുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന് പന്തളം രാജകുടുംബം നിലപാട് കടുപ്പിക്കെ പന്തളം രാജാവായിരുന്ന പി രാമവര്‍മ കോടതിവിധിയെ അനുകൂലിക്കുന്ന തെളിവുകള്‍ പുറത്തുവരുന്നു. 2009ല്‍ വൈറ്റ് ലൈന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജാവ് സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാട് പുറത്ത് വരുന്നത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് 9 വര്‍ഷം മുമ്പ് നടന്ന അഭിമുഖത്തില്‍ രാമവര്‍മ പറയുന്നു. കീഴ്‌വഴക്കങ്ങള്‍ കാലാനുസൃതമായി മാറണമെന്നാണ് തന്റെ പക്ഷമെന്ന് അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല സഹോദരിയായി മാളികപ്പുറത്തിനെ പ്രതിഷ്ഠിച്ചത് മണികണ്ഠന് സ്ത്രീ സാന്നിധ്യം ദേവി സാന്നിധ്യമാണെന്നും അദ്ദേഹം പറയുന്നു.

സ്ത്രീ സാന്നിധ്യം ഭക്തരുടെ നിഷ്ഠകളെ ഭംഗിക്കുമെന്ന് പറയുന്നവര്‍ക്കും രാജാവിന് മറുപടിയുണ്ട്. ഇത് അയ്യപ്പഭക്തരെ അനാദരിക്കുകയാണെന്നും അങ്ങിനെയുണ്ടായാല്‍ അവര്‍ വ്രത ശദ്ധിയുള്ള അയ്യപ്പന്റെ തത്‌സ്വരൂപത്തെ നിന്ദിക്കുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പന്തളം രാജകുടുംബമടക്കം കോടതി വിധിയെ എതിര്‍ത്ത് രംഗത്ത് വരുമ്പോള്‍ രാമാവര്‍മ്മയുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുകയാണ്.

Exit mobile version