പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കാസര്‍കോട് സ്വദേശി പിടിയില്‍

തട്ടിപ്പിനിരയായ 45 പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

കൊച്ചി: പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് സ്വദേശി ജോഷി തോമസാ(35)ണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ 45 പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയിരുന്ന ‘സെയിന്റ് ജോര്‍ജ്’ എന്ന പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവിലായിരുന്നു ജോഷിയുടെ തട്ടിപ്പ്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ നിരവധി ആള്‍ക്കാരില്‍ നിന്നാണ് കോടികള്‍ തട്ടിയത്. തട്ടിപ്പിന് ഇരയായവര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെ വീണ്ടും വിദേശത്തേക്ക് കടന്ന ജോഷിയെ കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവള അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ജോഷിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ഗ്രറ്റ് എന്ന യുവതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version