വിവാഹ വാഗ്ദാനം നൽകി കാമുകിയുടെ സ്വകാര്യവീഡിയോ പകർത്തി, ഭീഷണിപ്പെടുത്തി തട്ടിയത് രണ്ടരക്കോടി, കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: കാമുകിയുടെ സ്വകാര്യവീഡിയോ പകർത്തി
ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ 22കാരൻ പിടിയിൽ.
20കാരിയായ യുവതി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കാമുകനായ മോഹൻകുമാർ അറസ്റ്റിലായത്.

ബെംഗളൂരു സ്വദേശിയായ യുവതിയിൽ നിന്നാണ് മോഹൻകുമാർ പണം തട്ടിയത്. 2.57 കോടി രൂപയാണ് ഇയാൾ പലപ്പോഴായി യുവതിയിൽ നിന്നും തട്ടിയെടുത്തത്.

സ്കൂളിൽ പഠിക്കുന്ന കാലത്താണ് മോഹൻകുമാറും യുവതിയും സൗഹൃദത്തിലായത്. ഇരുവരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും പഠനം അവസാനിച്ചതോടെ പിരിയുകയായിരുന്നു.

എന്നാൽ വർഷങ്ങൾക്ക് ശേഷം മോഹൻകുമാറും യുവതിയും വീണ്ടും കണ്ടുമുട്ടി. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് മോഹൻകുമാർ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു.

അങ്ങനെ ഇരുവരും ഒന്നിച്ച് യാത്രകൾ നടത്തുകയും ചെയ്തു. ഈ അവസരങ്ങളിൽ യുവതിയുമായുളള സ്വകാര്യവിഡിയോകൾ പ്രതി എടുത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ പ്രതി യുവതിയോട് പല ആവശ്യങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.

പണം കൊടുത്തില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് പേടിച്ച് യുവതി ഒന്നരക്കോടിയോളം രൂപ മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്നും എടുത്ത് കൊടുത്തു.

എന്നാൽ ഭീഷണി തുടർന്നു. ഇതോടെ യുവതി വീണ്ടും പണം അയച്ചുകൊടുത്തു. പിന്നാലെ പ്രതി യുവതിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും ആവശ്യപ്പെട്ടു.

വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് യുവാവ് അറസ്റ്റിലായത്.

Exit mobile version