മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം; ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്ന് ഫൊറന്‍സിക് ഫലം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് ഫിസിക്‌സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറി.

വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാനായി അന്വേഷണ സംഘം വെള്ളയമ്പലത്തെ കെഎഫ്‌സിക്കു മുന്നില്‍നിന്നുള്ള ദൃശ്യം ഫൊറന്‍സിക് ലാബില്‍ നല്‍കിയിരുന്നു. ഈ ദൃശ്യം പരിശോധിച്ചതിനാലാണ് വാഹനം അതിവേഗത്തിലായിരുന്നുവെന്നു കണ്ടെത്തിയത്. എന്നാല്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതിനാല്‍ ഈ ദൃശ്യം അവ്യക്തമായിരുന്നു. കൃത്യമായ വേഗം കണക്കാക്കാന്‍ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യം ലഭ്യമാക്കണമെന്ന ഫൊറന്‍സിക് ലാബിന്റെ ആവശ്യത്തോട് അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല.

ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ പബ്ലിക് ഓഫീസിനു മുന്നില്‍വെച്ച് കെഎം ബഷീര്‍ സഞ്ചരിച്ച വാഹനത്തിലിടിച്ചത്. ശ്രീറാമാണ് വാഹനമോടിച്ചിരുന്നതെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും വഫ ഫിറോസ് മൊഴി നല്‍കിയിരുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തില്‍ കണ്ടെത്തിയ രക്തം അപകടത്തില്‍ മരിച്ച കെഎം ബഷീറിന്റെതാണെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ട്. വാഹനത്തിന്റെ വേഗം സംബന്ധിച്ച എന്‍എബിഎല്‍ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരം തയ്യാറാക്കേണ്ട അന്തിമ റിപ്പോര്‍ട്ട് മാത്രമാണ് ഇനി നല്‍കാനുള്ളത്. ഫൊറന്‍സിക് ലാബില്‍നിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസില്‍ കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വ്യക്തമാക്കി.

Exit mobile version