ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് സംശയം; അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന മീന്‍ നശിപ്പിച്ചു; പരിശോധനഫലം വന്നപ്പോള്‍ കോര്‍പ്പറേഷന് കിട്ടിയത് എട്ടിന്റ പണി

കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിലെ 'ഈഗിള്‍ ഐ' എന്ന പ്രത്യേകവിഭാഗമാണ് പരിശോധന നടത്തിയത്

തിരുവനന്തപുരം: ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ച മീനില്‍ ഫോര്‍മാലിന്‍ സാമ്പിള്‍ കണ്ടെത്താനായില്ലെന്ന് പരിശോധനാഫലം. ഇതോടെ കോര്‍പ്പറേഷന്‍ വെട്ടിലായി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ അധികൃതരാണ് മംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന മീന്‍ നശിപ്പിച്ചത്. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിലെ ‘ഈഗിള്‍ ഐ’ എന്ന പ്രത്യേകവിഭാഗമാണ് പരിശോധന നടത്തിയത്.

നഗരത്തിലെ പാങ്ങോട് മത്സ്യച്ചന്തയിലേക്കു കൊണ്ടുവന്നതായിരുന്നു മീന്‍. പട്ടത്തുവെച്ചാണ് ആരോഗ്യവിഭാഗം ലോറി പരിശോധിച്ചത്. ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന സംശയത്തില്‍ അധികൃതര്‍ അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടര ടണ്‍ നവര മീനാണു നശിപ്പിച്ചത്. എന്നാല്‍, ഭക്ഷ്യസുരക്ഷാ വിഭാഗം സ്റ്റേറ്റ് അനലറ്റിക്കല്‍ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ പരിശോധന നടത്തിയ കോര്‍പ്പറേഷന്‍ വെട്ടിലുമായി.

ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പ് ഉപയോഗിച്ചായിരുന്നു പരിശോധന. ലോറിയിലുണ്ടായിരുന്ന 138 പെട്ടികളിലെ മീനിലും ഫോര്‍മാലിന്‍ ഉണ്ടെന്ന രീതിയില്‍ സ്ട്രിപ്പില്‍ ഫലം കാണിച്ചതോടെ അധികൃതര്‍ മുഴുവന്‍ മീനും പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. മീനില്‍ ഇട്ടിരുന്ന ഐസിലും ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതായി കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. പരിശോധന ലാബിലെ ഫലം എത്തുംമുമ്പാണ് മത്സ്യം നശിപ്പിച്ചത്.

വൈകീട്ടോടെ ലാബില്‍നിന്നുള്ള പരിശോധനാ ഫലം വന്നപ്പോള്‍ മീനില്‍ ഫോര്‍മാലിന്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറിയതായാണു വിവരം. വൈകീട്ട് പിഴത്തുക വാഹന അധികൃതര്‍ അടയ്ക്കുകയും ചെയ്തു. ഫോര്‍മാലിന്‍ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന പ്രാഥമിക കണ്ടെത്തലായി മാത്രമേ കാണാനാവൂ എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു.ഭക്ഷ്യസുരക്ഷാ അതോറ്റിയുടെ അംഗീകാരമുള്ള ലാബിലെ രാസപരിശോധനാ ഫലം മാത്രമാണ് കോടതിയില്‍ തെളിവായി അംഗീകരിക്കുക.

Exit mobile version