മായാമുരളി കൊലപാതകം, ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍, ഇരുവരും ഒന്നിച്ച് താമസിച്ചത് എട്ടുമാസം

maya murali murder case|bignewslive

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശി മായാമുരളി (37) കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്താണ് (31) പിടിയിലായത്. മായ മുരളിക്കൊപ്പം താമസിച്ചിരുന്നയാളാണ് രഞ്ജിത്ത്.

പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിനിയായ മായാമുരളിയെ മെയ് 9നാണ് മുതിയാവിളയിലെ വാടകവീടിനു സമീപത്തെ റബര്‍ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ രഞ്ജിത്തിന് കാണാതായിരുന്നു.

ഓട്ടോയും മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്. എന്നാല്‍ പേരൂര്‍ക്കടയുടെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ഇയാള്‍ കറങ്ങിനടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ നാടുവിടുകയായിരുന്നു.പൊലീസിന്റെ തെരച്ചിലില്‍ തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാന്‍ ഒരു വര്‍ഷം മുന്‍പാണ് രഞ്ജിത്ത് എത്തുന്നത്. ഭര്‍ത്താവ് മരിച്ച മായയുമായി രഞ്ജിത്ത് അടുത്തു. എട്ട് മാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയാണ്.

യുവതിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരിക്കുന്നതിന്റെ തലേദിവസവും യുവതിയെ ക്രൂര മര്‍ദനത്തിന് ഇരയാക്കിയിരുന്നു. ക്രൂരമര്‍ദനമേറ്റാണു മായ മരിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Exit mobile version