ഡിജിപിക്ക് പോലീസിൽ പുല്ലുവിലയോ? വളവിൽ വാഹനപരിശോധന നടത്തിയത് ചോദ്യം ചെയ്തു; പിഎസ്‌സി ഉദ്യോഗസ്ഥന്റെ പല്ല് അടിച്ചുകൊഴിച്ചും ക്രൂരമായി മർദ്ദിച്ചും പോലീസ്; സസ്‌പെൻഷൻ

ആലപ്പുഴ: സംസ്ഥാനത്ത് പാതകളിൽ ഒളിച്ചിരുന്ന് വാഹനപരിശോധനയ്ക്കായി ചാടി വീഴരുതെന്ന ഡിജിപിയുടെ സർക്കുലറിന് പുല്ലുവില കൽപ്പിച്ച് കേരളാ പോലീസ്. ഇക്കാര്യം ചോദ്യം ചെയ്തതിന് പിഎസ്‌സി ഉദ്യോഗസ്ഥനെ ആക്രമിച്ച് പല്ല് അടിച്ച് കൊഴിച്ചാണ് പോലീസ് പ്രതികാരം ചെയ്തത്. നിരത്തിന്റെ വളവിൽ വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്ത തിരുവനന്തപുരം പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥൻ ചേർത്തല അഞ്ചാം വാർഡ് ഇല്ലിക്കൽ രമേഷ് എസ് കമ്മത്തിനാണ് (52) പോലീസിന്റെ മർദ്ദനത്തിൽ സ്വന്തം പല്ല് നഷ്ടമായത്. ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്ന് ചേർത്തല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുധീഷിനെ സസ്‌പെന്റ് ചെയ്തു. ഗ്രേഡ് എസ്‌ഐ ബാബുവിനും സിവിൽ പോലീസ് ഓഫീസർ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.സംഭവത്തെ കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.

ശനിയാഴ്ച വൈകിട്ടു ചേർത്തല പൂത്തോട്ടപ്പാലത്തിനു സമീപത്തെ വളവിലായിരുന്നു പോലീസിന്റെ അതിക്രമം. എറണാകുളത്ത് പിഎസ്സി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന തന്നെ റോഡിലെ വളവിൽ ഇരുട്ടത്ത് ബൈക്ക് തടഞ്ഞ് പോലീസ് പരിശോധന നടത്തുകയായിരുന്നു. മദ്യപിച്ചോ എന്നു പരിശോധിക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. മദ്യപിച്ചില്ലെന്ന് മനസ്സിലായതോടെ വിട്ടയച്ചു.

എന്നാൽ വളവിലുള്ള വാഹനപരിശോധന ചോദ്യം ചെയ്യാൻ ഉറച്ച രമേഷ് ബൈക്ക് അൽപം മാറ്റി നിർത്തിയ ശേഷം പോലീസുകാരുടെ ഫോട്ടോ എടുത്തതോടെയാണ് സന്ദർഭം വഷളായത്. വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്നു ഡിജിപിയുടെ സർക്കുലർ ഇല്ലേയെന്നു രമേഷ് ചോദിച്ചതും ഫോട്ടോ എടുക്കാൻ ശ്രമിച്ചതും പോലീസിന് അഷ്ടമായില്ല. രോഷാകുലരായ പോലീസ് കൈ പിന്നിൽ കൂട്ടിക്കെട്ടി പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. തലയിലും കണ്ണിലും ഇടിച്ചു. ജനനേന്ദ്രിയത്തിനു പരുക്കേൽപിച്ചു. മർദനത്തിൽ മുന്നിലെ പല്ല് നഷ്ടമായി. സ്റ്റേഷനിൽ എത്തിച്ചും ഉപദ്രവിച്ചു. മെഡിക്കൽ പരിശോധന സമയത്ത് പോലീസ് മർദിച്ചെന്നു പറയരുതെന്നു ഭീഷണിപ്പെടുത്തി.

പോലീസിന്റെ കൃത്യനിർവഹണത്തിനു തടസ്സം നിന്നെന്ന വകുപ്പിൽ കേസെടുത്താണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ജാമ്യത്തിൽ വിട്ടെങ്കിലും ഇതു സംബന്ധിച്ചു പരാതിപ്പെടാൻ ഭയമായിരുന്നു എന്നാണ് രമേഷ് പറയുന്നത്. എന്നാൽ പിഎസ്സി ചെയർമാൻ എംകെ സക്കീർ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഡിജിപിക്കു പരാതി നൽകിയതെന്ന് രമേഷ് പറയുന്നു.

Exit mobile version