2000 ത്തിന്റെ കള്ളനോട്ട് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി പോലീസ്

ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങിയ ശേഷം രണ്ടായിരത്തിന്റെ കളളനോട്ട് നല്‍കുകയായിരുന്നു.

കാഞ്ഞങ്ങാട്;സംസ്ഥാനത്ത് രണ്ടായിരത്തിന്റെ കള്ള നോട്ടുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചിത്താരിയിലാണ് സംഭവം വീണ്ടും ആവര്‍ത്തിച്ചത്. ചിത്താരിയില്‍ മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ് തട്ടിപ്പിന് ഇരയായത്. ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങിയ ശേഷം രണ്ടായിരത്തിന്റെ കളളനോട്ട് നല്‍കുകയായിരുന്നു.

മീനിന്റെ തുക കഴിച്ച് ബാക്കി 1800 രൂപ ഇവര്‍ തിരിച്ചു നല്‍കുകയും ചെയ്തു. പിന്നീട് ഏജന്റിനു കൊടുക്കുമ്പോഴാണ് 2000 രൂപ കള്ളനോട്ടാണെന്ന് മനസിലായത്. ആഴ്ചകള്‍ക്ക് മുന്‍പു പെരിയയിലും സമാന സംഭവം അരങ്ങേറിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പു മാണിക്കോത്തെ ലോട്ടറി വില്‍പ്പക്കാരനെയും ഇതേ രീതിയില്‍ പറ്റിച്ചു.

ആളെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് ഇവര്‍ എത്തുന്നത്. സാധാരണക്കാരായവരെയാണ് പലപ്പോഴും ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു പണം തട്ടുകയാണ് രീതി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് മുന്നറിയിപ്പ്.

Exit mobile version