ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കാന്‍ വീടുവിട്ട് ഇറങ്ങി; വീട്ടില്‍ കയറ്റില്ലെന്ന് വീട്ടുകാര്‍; ക്ഷേത്രസന്നിധിയില്‍ കൈയാങ്കളി;പുലിവാല് പിടിച്ച് പോലീസ്

വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ പോലീസ് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കാമുകന്‍ വിവാഹത്തിന് സമ്മതിച്ചു. കോട്ടയത്താണ് രണ്ട് ദിവസം നീണ്ട കല്യാണ തര്‍ക്കം അരങ്ങേറിയത്.

കോട്ടയം: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ കാമുകന്റെ വീട്ടുകാര്‍ കയറ്റിയില്ല. ഒടുവില്‍ പോലീസ് ഇടപെട്ട് ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ പോലീസ് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കാമുകന്‍ വിവാഹത്തിന് സമ്മതിച്ചു. കോട്ടയത്താണ് രണ്ട് ദിവസം നീണ്ട കല്യാണ തര്‍ക്കം അരങ്ങേറിയത്.

എന്നാല്‍, ക്ഷേത്രത്തിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കംമൂത്തതോടെ വിവാഹം മുടങ്ങി. പ്രശ്‌നം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ പോലീസ് വീണ്ടും കമിതാക്കളെ സ്റ്റേഷനിലെത്തിച്ചു. ഒടുവില്‍ ഇരുവരെയും ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചതോടെ രണ്ടുദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായി.

കോട്ടയം അയ്മനം സ്വദേശിയായ യുവാവും കൊട്ടാരക്കര സ്വദേശിയായ യുവതിയും തമ്മിലായിരുന്നു പ്രണയം. ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന യുവാവ് ഫേസ്ബുക്കിലൂടെ യുവതിയെ പരിചയപ്പെടുകയായിരുന്നു. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കുന്നതിന് യുവാവ് നാട്ടിലെത്തി. കഴിഞ്ഞ ദിവസം നേരില്‍ കാണാന്‍ യുവതി കാമുകനെ കൊട്ടാരക്കരയിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം യുവതി കോട്ടയത്തേക്കുപോന്നു.

അയ്മനത്തെ വീട്ടിലെത്തിയ യുവതിയെ വീട്ടുകാര്‍ കയറ്റാന്‍ വിസമ്മതിച്ചതോടെ ബഹളമായി. വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി കമിതാക്കളെ സ്റ്റേഷനിലെത്തിച്ചു. വിവാഹത്തില്‍നിന്ന് പിന്‍മാറില്ലെന്ന് യുവതി ഉറച്ചുനിന്നതോടെ കാമുകന്‍ വഴങ്ങി. തുടര്‍ന്ന് യുവതിയെ പോലീസ് വനിതാസെല്ലിലേക്കുമാറ്റി.

ബുധനാഴ്ച കോട്ടയം നഗരത്തിലെ ക്ഷേത്രത്തില്‍ മാലയിടാന്‍ കമിതാക്കളും ഇരുവീട്ടുകാരുമെത്തി. തുടര്‍ന്ന് വിവാഹശേഷം വരന്‍ പെണ്‍വീട്ടിലേക്കു പോകണമെന്ന ആവശ്യം യുവതി ഉന്നയിച്ചതോടെ വീണ്ടും തര്‍ക്കം തുടങ്ങി. വിടില്ലെന്ന് കാമുകന്റെ വീട്ടുകാരും കൊണ്ടുപോകുമെന്ന് കാമുകിയും നിലപാടെടുത്തതോടെ വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തി. ഈസമയം, ക്ഷേത്രനട അടച്ചതോടെ വിവാഹം മുടങ്ങി. ഇതോടെ കമിതാക്കളെ പോലീസ് വീണ്ടും സ്റ്റേഷനിലേക്കു കൊണ്ടുപോയി.

പിന്നാലെ കോട്ടയത്തെത്തിയ മകളെ കാണാനില്ലെന്ന് യുവതിയുടെ അച്ഛന്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. ഇതോടെ യുവതിയെ കാണാതായതിന് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ കമിതാക്കളെ ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചു. ഇരുവരും കാമുകിയുടെ വീട്ടുകാര്‍ക്കൊപ്പം കൊട്ടാരക്കരയിലെ വീട്ടിലേക്കു പോവുകയും ചെയ്തു.

Exit mobile version