ബീഫ് ഫ്രൈയിൽ നിന്നും കിട്ടിയ എല്ല് പട്ടിയുടേതോ?നിഗൂഢതയ്ക്ക് അവസാനം; പരിശോധനാ റിപ്പോർട്ട് പുറത്ത്

കൽപറ്റ: ബീഫ് ഫ്രൈയിൽ നിന്നും ലഭിച്ച വിചിത്രമായ എല്ലിനെ ചുറ്റിപറ്റി പ്രചരിച്ച വിവാദങ്ങൾക്ക് അവസാനമായി. ബീഫ് ഫ്രൈയിലെ ആ ‘വിവാദ’ എല്ല് പോത്തിന്റേതു തന്നെയെന്ന് റിപ്പോർട്ട്. രണ്ടാഴ്ചയായി സോഷ്യൽമീഡിയയിൽ കറങ്ങി നടന്ന മെസേജിന് ഇതോടെ അവസാനമായിരിക്കുകയാണ്. കാട്ടിക്കുളത്തെ ഹോട്ടലിലെ ബീഫ് ഫ്രൈയിലെ എല്ലിനെ കുറിച്ചായിരുന്നു ഇക്കണ്ട വിവാദ പ്രചാരണങ്ങളെല്ലാം. ബീഫ് ഫ്രൈയിൽ കണ്ടെത്തിയ എല്ല് പോത്തിന്റേതോ കാളയുടേതോ ആണെന്ന് ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷൻ ലബോറട്ടറിയിലെ പരിശോധനയിൽ തെളിഞ്ഞു. കാട്ടിക്കുളത്തെ ഹോട്ടലിൽനിന്നു വാങ്ങിയ ബീഫ് ഫ്രൈയിൽ മരക്കഷണത്തോടു സാമ്യമുള്ള എല്ല് കണ്ടെത്തിയതാണു വിവാദമായത്.

ബീഫ് ഫ്രൈയിലെ എല്ലിൻ കഷണം പോത്തിന്റേതല്ലെന്നും പട്ടിയിറച്ചിയുടേതാണെന്നും പലരും വാദിച്ചു. ഹോട്ടലുകളിലെ പട്ടിയിറച്ചി വിൽപനയ്ക്കു തെളിവാണിതെന്നും ഇതോടെ ചിലരങ്ങ് ഉറപ്പിച്ചു. എല്ലിന്റെ വലുപ്പവും നീളവും നോക്കി ഇതു പട്ടിയുടെ എല്ലാണെന്ന് പ്രചാരണം കൊഴുക്കുകയും ചെയ്തു. പേ പിടിച്ച നായ്ക്കളുടെ വരെ മാസം ഹോട്ടലുകളിലൂടെ വിറ്റഴിക്കുന്നതായും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഇതോടെ ആരോപണമുണ്ടായി. തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരാതിക്കാരനിൽ നിന്നു രേഖാമൂലം മൊഴിയെടുക്കുകയും സാംപിൾ ശേഖരിക്കുകയും ചെയ്തു.

കഴിഞ്ഞ 4ന് സാംപിൾ മോളിക്യുലാർ അനാലിസിസ് പരിശോധനയ്ക്കായി ഹൈദരാബാദിലേക്കയച്ചു. ഇന്നലെ ലഭിച്ച ഫലത്തിൽ നിന്നും ഇറച്ചി പോത്തിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ ദിവസങ്ങളോളം പ്രചരിച്ച അഭ്യൂഹങ്ങൾക്കും വിരാമമായി. ഇതുപോലെ സങ്കീർണമായ പരാതിയിൽ ഫലം നിർണയിക്കേണ്ടതു സമൂഹ മാധ്യമങ്ങളിലെ ചിത്രം മാത്രം കണ്ടല്ല. പരിമിതികളുണ്ടെങ്കിലും ഏതു പരാതിയും സമയബന്ധിതമായി പരിശോധിക്കാനുള്ള സംവിധാനം കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പിനുണ്ട്. ഏതോ ഒരു വെറ്ററിനറി ഡോക്ടർ, ബീഫ് ഫ്രൈയിലെ എല്ല് പോത്തിന്റേതല്ലെന്ന് ശാസ്ത്രീയ പരിശോധന കൂടാതെ ഉപദേശം നൽകിയതാണു വലിയ വിവാദമാക്കിയതെന്നും ഇത്തരം സന്ദേശങ്ങൾ സത്യമറിയാതെ ഷെയർ ചെയ്യുന്നതു ബീഫ് കഴിക്കുന്നവരിൽ പരിഭ്രമവും അറപ്പും ആശങ്കയും ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും വയനാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പിജെ വർഗീസ് പ്രതികരിച്ചു.

Exit mobile version