‘അന്ന് ഞാനും ക്ഷമിച്ചതാണ്, അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ്’; വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം

കൊച്ചി: നിര്‍മ്മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് യുവ നടന്‍ ഷെയ്ന്‍ നിഗം. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നു ഷെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹം മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസം. അന്ന് താനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണെന്നും താരം കുറിച്ചു.

”കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്ന തരത്തിലാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവവും ഞാന്‍ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.” ഷെയ്ന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഐഎഫ്എഫ്കെ വേദിയില്‍ കുമ്പളങ്ങി നൈറ്റ്‌സും ഇഷ്ഖും കാണാന്‍ എത്തിയപ്പോഴാണ് ഷെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ചോദ്യങ്ങള്‍ക്കിടയില്‍ നിര്‍മാതാക്കളുടെ മനോവിഷമം സംബന്ധിച്ചുള്ള ചോദ്യത്തിനാണ് ഷെയ്ന്‍ ചിരിച്ചുകൊണ്ട് മനോവിഷമമാണോ മനോരോഗമാണോ എന്നാണ്… എന്ന മറുപടി നല്‍കിയത്. എന്നാല്‍ ഈ പരാമര്‍ശം വിവാദമായതോടെ ഷെയ്‌നിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെ അമ്മയും ഷെയ്‌നിനെ കൈവിട്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ച ഇനി മുന്നോട്ട് പോകില്ലെന്ന അവസ്ഥ എത്തിയതോടെയാണ് ഷെയ്ന്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്.

Exit mobile version