ഷെയ്ന്‍ നിഗമിനെ വിലക്കിയിട്ടില്ല: പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രം: നിര്‍മ്മാതാക്കള്‍

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെ വിലക്കിയിട്ടില്ലെന്ന് സിനിമാ നിര്‍മ്മാതാക്കള്‍. ഷെയിനിന്റെ പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമാണ് ഉണ്ടായത്. അഭിനേതാക്കളുടെ സംഘടയായ ‘അമ്മ’ കൈമാറിയ ഷെയ്‌നിന്റെ കത്ത് ചര്‍ച്ച ചെയ്യും. സിനിമ സെറ്റില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം രഞ്ജിത്ത് പറഞ്ഞു.

സിനിമ മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്നും ഇതിന്റെ കരട് തയ്യാറായതായും മന്ത്രി എകെ ബാലന്‍ പറഞ്ഞു. ‘അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും പരിഗണിക്കും. സെറ്റിലെ ലഹരി പ്രശ്‌നത്തില്‍ പരാതി കിട്ടിയാല്‍ ഇടപെടും.

ഷെയിനെ പിന്തുണച്ച് അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ഷെയ്‌ന് പറയാനുള്ളത് കേള്‍ക്കണമെന്നും ചര്‍ച്ചയ്ക്കുള്ള സാധ്യത ഇല്ലാതാക്കരുത്. ഒരാളുടെയും തൊഴില്‍ നഷ്ടപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്നും മോഹന്‍ലാല്‍ അമ്മ ഭാരവാഹികളെ അറിയിച്ചിരുന്നു.

ഒരാളെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ല. വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കും. ഷെയ്‌നിന് വിലക്ക് എന്ന തീരുമാനം നിര്‍മ്മാതാക്കളുടെ വികാരമായി മാത്രമെ കാണാനാകൂ. ഷെയ്‌നുമായി സംസാരിച്ച ശേഷം ചര്‍ച്ചയ്ക്കായി വേദിയൊരുക്കുമെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.

Exit mobile version