വിദ്യാര്‍ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് ഗ്യാസ് സിലിണ്ടര്‍ എടുപ്പിച്ചു, കാലില്‍ വീണ് പരിക്ക്; സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടി

കൊച്ചി: പാചകവാതക സിലിണ്ടര്‍ കാലില്‍ വീണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടി. സംഭനത്തില്‍ കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് സിലിണ്ടര്‍ എടുപ്പിച്ച കെ പി ഗോപാലകൃഷ്ണന്‍ എന്ന ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ പാചക ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന സിലിണ്ടര്‍ ഗോപാലകൃഷ്ണന്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് എടുപ്പിക്കുകയായിരുന്നു. ഇതിനിടെ സിലിണ്ടര്‍ വീണ് കുട്ടിയുടെ കാലില്‍ പരിക്കേല്‍ക്കുകയും ചെയ്തു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് കാര്യങ്ങള്‍ വിവരിച്ചു.

എന്നാല്‍ പരാതിയുമായി സ്‌കൂളിലെത്തിയ രക്ഷിതാവിനോട് പ്രധാനാധ്യാപികയടക്കം സംഭവം നിഷേധിച്ചു. പിന്നീട് കുട്ടിയുമായെത്തി സംഭവം വിവരിക്കുകയും സഹപാഠികളും കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയുമാണ് അധികൃതര്‍ വീഴ്ച സമ്മതിച്ചത്. എന്നാല്‍ രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ നടപടിയെടുക്കുന്നതിന് തടസ്സമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് രക്ഷിതാക്കള്‍ വ്യാഴാഴ്ച പി ടി എയ്ക്ക് പരാതി നല്‍കുകയായിരുന്നു. രക്ഷിതാവിന്റെ പരാതിയെത്തുടര്‍ന്ന് പിടിഎ ഇടപെട്ടാണ് ജീവനക്കാരനെതിരെ നടപടി വേഗത്തിലാക്കിയത്. പരിക്കേറ്റ വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുയരുന്നുണ്ട്.

Exit mobile version