ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം; ലേബല്‍ വിവരങ്ങള്‍ കൃത്യമായിരിക്കണം; സ്‌കൂള്‍ കലോത്സവ വേദിയില്‍ ഭക്ഷണ വില്‍പ്പന നടത്തുന്നവര്‍ക്ക് കര്‍ശന മാര്‍ഗ നിര്‍ദേശം

വിവിധ വേദികളോട് ചേര്‍ന്ന് സ്റ്റാളുകളും മിനി ഭക്ഷണശാലകളും നടത്തുന്ന ഭക്ഷണ വ്യാപാരികള്‍ക്കായി അധികൃതര്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കാഞ്ഞങ്ങാട്: കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത ഭക്ഷണ പായ്ക്കുകള്‍ സ്‌കൂള്‍ കലോത്സവ നഗരിയില്‍ വില്പന നടത്തരുതെന്ന് നിര്‍ദേശം. വിവിധ വേദികളോട് ചേര്‍ന്ന് സ്റ്റാളുകളും മിനി ഭക്ഷണശാലകളും നടത്തുന്ന ഭക്ഷണ വ്യാപാരികള്‍ക്കായി അധികൃതര്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കലോത്സവ നഗരിയില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷണം ഉല്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്പ്പന നടത്തുക ചെയ്യരുത്. ഇത് ലംഘിച്ചാല്‍ അഞ്ച് ലക്ഷംരൂപ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത ഭക്ഷണ പായ്ക്കുകള്‍ വില്‍പ്പന നടത്തിയാല്‍ മൂന്ന് ലക്ഷംരൂപ വരെ പിഴ നല്‍കേണ്ടി വരും.

ലേബലില്‍ ഭക്ഷ്യവസ്തുവിന്റെ പേര്, തൂക്കം, വില തുടങ്ങിയ വിവരങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണം. ഭക്ഷണം പാചകം ചെയ്ത് വില്പന നടത്തുന്നവര്‍ ഗുണനിലവാരമുള്ളതും മായം ചേര്‍ക്കാത്തതുമായ അസംസ്‌കൃത വസ്തുക്കള്‍ വേണം ഉപയോഗിക്കാനെന്നും പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധ ജലമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

ഈ പരിശോധനാ റിപ്പോര്‍ട്ട് ഹോട്ടലുകളിലും ബേക്കറികളിലും ശീതളപാനീയ കടകളിലും നിര്‍ബന്ധമായും സൂക്ഷിക്കണം. പരിശോധന സമയത്ത് ഇത് ഹാജരാക്കണമെന്നും പഴകിയതോ കേടുവന്നതോ ആയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചാല്‍ പിഴ ശിക്ഷ കൂടാതെ ലൈസന്‍സ് റദ്ദാക്കല്‍ ,സ്ഥാപനം അടച്ചു പൂട്ടല്‍ എന്നീ നടപടികളും നേരിടേണ്ടി വരുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Exit mobile version