വീട്ടിലെ മിക്‌സി വിറ്റ് കള്ളുകുടിച്ചു; ഭർത്താവിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി ഭാര്യ

മറയൂർ: വീട്ടിലെ മിക്‌സി മോഷ്ടിച്ച് വിറ്റ് കള്ളുകുടിക്കാൻ പണം കണ്ടെത്തിയ ഭർത്താവിനെ അടിച്ച് കൊന്ന് ഭാര്യയുടെ പ്രതികാരം. കേരള-തമിഴ്നാട് അതിർത്തിയായ ഉദുമൽപേട്ടയ്ക്ക് സമീപമാണ് സംഭവം. വീട്ടിലെ മിക്‌സി വിറ്റ് മദ്യപിച്ച ഭർത്താവിനെ ഭാര്യ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. മംഗലംശാല സുൽത്താൻപേട്ടയ്ക്ക് സമീപം മീനാക്ഷി നഗർ സ്വദേശി വെങ്കിടേശാ (49)ണ് മരിച്ചത്. കേസിൽ ഭാര്യ ഉമാദേവി (47) കുറ്റം സമ്മതിച്ചു.

കഴിഞ്ഞ 17-നായിരുന്നു വെങ്കിടേശനെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റുവെന്ന് പറഞ്ഞാണ് ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ കോയമ്പത്തൂർ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ മരിച്ചു. വാഹനാപകടം എന്ന നിലയിൽ കേസെടുത്ത് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ശവസംസ്‌കാരവും നടത്തി.

എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ വാഹനാപകടമല്ല മരണകാരണമെന്ന് പുറത്തറിയുകയായിരുന്നു. തലയ്ക്ക് പിറകിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് മംഗലം പോലീസിന്റെ നേതൃത്വത്തിൽ ഭാര്യ ഉമാദേവിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം തെളിഞ്ഞത്.

മദ്യത്തിന് അടിമയായ വെങ്കിടേശ് വീട്ടുപകരണങ്ങൾ വിറ്റ് മദ്യം വാങ്ങി കഴിക്കുന്നതിന്റെ പേരിൽ വീട്ടിൽ വഴക്ക് സ്ഥിരമായിരുന്നു എന്നാണ് ഉമാദേവിയുടെ മൊഴി. കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ 2000 രൂപ വിലമതിക്കുന്ന മിക്സി വിറ്റ് വെങ്കിടേശ് മദ്യപിച്ചതിന്റെ ദേഷ്യത്തിൽ വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഭാര്യ കുറ്റസമ്മതം നടത്തി.

Exit mobile version