സ്‌കൂൾ അധികൃതർക്ക് വീഴ്ച പറ്റി; വയനാട്ടിലെ എല്ലാ സ്‌കൂളുകളുടെ പരിസരവും ഉടൻ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

സുൽത്താൻ ബത്തേരി: വയനാട്ടിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ്മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സ്‌കൂളുകൾ വൃത്തിയാക്കാൻ നടപടികളെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. വയനാട്ടിലെ മുഴുവൻ സ്‌കൂളും പരിസരവും ഉടൻ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ഉത്തരവിട്ടു. സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി ഷെഹ്ല ഷെറിനാണ് സ്‌കൂൾ അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരിച്ചത്. ഈ സാഹചര്യത്തിലാണ് നടപടി. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിർദേശം.

അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവിൽ പറയുന്നു. ജാഗ്രതക്കുറവ് തുടർന്നാൽ നടപടിയെടുക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകൻ പിടിഎയുടെ നേതൃത്വത്തിൽ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്‌ലറ്റും ടോയ്‌ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം എന്നും ഉത്തരവിൽ നിർദേശമുണ്ട്. ക്ലാസ് മുറിയിൽ കുട്ടികൾ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിൽ പറയുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിർദേശമുണ്ട്.

കളിസ്ഥലങ്ങളിൽ അടക്കം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം. കളിസ്ഥലത്തും വിവിധ ആവശ്യങ്ങൾക്ക് സ്‌കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അധ്യാപകർ ഉറപ്പുവരുത്തണം. പ്രധാനധ്യാപകന്റെ നിർദേശം സ്‌കൂളിലെ അധ്യാപകർ പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. വയനാട് ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ജില്ലാ കളക്ടറും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്, ഇന്ന് കളക്ടർക്ക് കൈമാറും.

Exit mobile version