മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കൊലപ്പെടുത്തി; ദാരുണ സംഭവത്തിനിടെ വീട്ടമ്മയുടെ മാലമോഷ്ടിച്ച് വീട്ടുജോലിക്കാരി

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള മകൻ അടിച്ചതിനെ തുടർന്ന് വീട്ടമ്മയ്ക്ക് ദാരുണമരണം. ആറ്റുകാൽ ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിനു സമീപം കല്ലുവിള പുത്തൻ വീട്ടിൽ ടിസി22/1068ൽ ഗോമതിയാണ് മരിച്ചത്. മകന്റെ അടിയേറ്റ് ഇവർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നവംബർ ഒന്നിനായിരുന്നു വഴക്കുപറഞ്ഞതിൽ പ്രകോപിതനായി മകൻ രജികുമാർ ഇവരെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗോമതി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, മർദ്ദനമേറ്റ് അബോധാവസ്ഥയിൽ കിടക്കവെ ഇവരുടെ മാല മോഷ്ടിച്ച വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് ആറ്റുകാൽ കല്ലുവിള പുത്തൻവീട്ടിൽ ബീന (42)യെയാണ് പോലീസ് മോഷണക്കേസിൽ അറസ്റ്റുചെയ്തത്. ഗോമതി അടിയേറ്റ് തലപൊട്ടിക്കിടക്കുമ്പോൾ ബീന മാല മോഷ്ടിച്ചെന്നാണ് പോലീസ് പറയുന്നത്. അമ്മയെ അടിച്ച ശേഷം മുറിയിൽ കയറിയ രജികുമാറിനെ പൂട്ടിയിട്ട് ഗോമതിയുടെ മാല ബീന ഊരിയെടുത്തെന്നാണ് കേസ്.

അതേസമയം, കൊലപാതകശ്രമത്തിനു കേസെടുത്ത് പോലീസ് രജികുമാറിനെ അറസ്റ്റ് ചെയ്തു. ഗോമതി മരിച്ചശേഷം മകൾ നൽകിയ പരാതി അന്വേഷിച്ചപ്പോഴാണ് മാല മോഷണം കണ്ടെത്തിയത്. രജികുമാർ മാത്രമല്ല ഗോമതിയെ ആക്രമിച്ചതെന്നും പോലീസ് സംശയിക്കുന്നു. ബീനയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഫോർട്ട് പോലീസ് ഇൻസ്പെക്ടർ എകെ ഷെറിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Exit mobile version