അഞ്ചുവര്‍ഷത്തെ പ്രണയം സഫലം: കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍ വിവാഹ ജീവിതത്തിലേക്ക്

കോട്ടയം: കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ശിഖാ സുരേന്ദ്രന് പ്രണയസാഫല്യം. അഞ്ചുവര്‍ഷം മുമ്പ് ഐഎഎസ് പരിശീലനത്തിനിടയില്‍ മൊട്ടിട്ട പ്രണയമാണ് സഫലമായത്. മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളത്ത് ‘സന്ദീപനി’യില്‍ പരേതനായ അച്യുതന്‍ കുട്ടിയുടെയും അനിതയുടെയും മകന്‍ അനൂപാണ് വരന്‍.

കോലഞ്ചേരി വടയമ്പാടി ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ മംഗല്യം. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ശിഖയുടെ അച്ഛന്റെ വേര്‍പാട് ഒരു വര്‍ഷം തികയാത്തതിനാല്‍ ചടങ്ങുകള്‍ ലളിതമാക്കുകയായിരുന്നു.

വടയമ്പാടി സ്വദേശി സുരേന്ദ്രന്റെയും ഫിലോയുടെയും രണ്ടു മക്കളില്‍ ഇളയ പെണ്‍കുട്ടിയാണ് ശിഖ. കോലഞ്ചേരിയിലാണ് ശിഖ പഠനം പൂര്‍ത്തിയാക്കിയത്. ബിടെക് സിവില്‍ നേടിയ ശേഷമാണ് ഡല്‍ഹി സങ്കല്‍പ് ഐഎഎസ് അക്കാദമിയിലേക്ക് എത്തുന്നത്.

ഐഎഎസ് സങ്കല്‍പ് അക്കാദമിയിലെ പരിശീലനത്തിന് ഇടയിലാണ് ശിഖയും അനൂപും കണ്ടുമുട്ടുന്നത്. ഇരുവര്‍ക്കുമിടയില്‍ വൈകാതെ പ്രണയം മൊട്ടിട്ടു. ശിഖ അതിനിടെ പതിനാറാം റാങ്കോടെ ഐഎഎസ് നേടി. ട്രെയിനിങ് പൂര്‍ത്തിയായ ശേഷം ശിഖയുടെ ആദ്യ നിയമനം കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ആയിട്ടായിരുന്നു. കഴിഞ്ഞ മേയിലാണ് ചുമതലയേല്‍ക്കുന്നത്.

അനൂപ് ഇപ്പോഴും ഡല്‍ഹിയില്‍ ഐഎഎസ് എന്ന ലക്ഷ്യത്തിലേക്കുള്ള തുടര്‍ പഠനത്തിലാണ്.

Exit mobile version