ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടി ജീവിതമാരംഭിക്കാന്‍ അല്‍ഫിയയും അഖിലും: വിവാഹം തടഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കായംകുളം പോലീസ്

തിരുവനന്തപുരം: പ്രണയിക്കുന്ന യുവാവിനൊപ്പം ജീവിതം ആരംഭിക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടുന്നതിന് തൊട്ടുമുമ്പ് പോലീസ് സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയെന്ന് പരാതി. പോലീസ് സ്റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടി യുവാവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബലമായി കാറില്‍ പിടിച്ചു കയറ്റി പോലീസ് സംഘം കായംകുളത്തേക്ക് കൊണ്ട് പോകുകയായിരുന്നു.

കായംകുളം സ്വദേശിനി അല്‍ഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അല്‍ഫിയ അഖിലിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് കോവളത്ത് എത്തി. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് അല്‍ഫിയയുടെ വീട്ടുകാരും അഖിലിന്റെ വീട്ടുകാരും കോവളം പോലീസ് സ്റ്റേഷന്‍ എസ് ഐയുടെയും വാര്‍ഡ് മെമ്പറുടെയും മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് അല്‍ഫിയയുടെ ഇഷ്ടപ്രകാരം അഖിലിനൊപ്പം പോകാന്‍ അനുവദിക്കുകയും ആയിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോവളം കെഎസ് റോഡിലെ മലവിള പനമൂട്ടില്‍ ശ്രീ മാടന്‍ തമ്പൂരാന്‍ ക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചു.

ഇതിന് തൊട്ടു മുന്‍പ് കായംകുളത്ത് നിന്നുള്ള പോലീസ് സംഘം ക്ഷേത്രത്തില്‍ എത്തി അല്‍ഫിയയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് അല്‍ഫിയയെ കോവളം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നാലെ അഖിലും ബന്ധുക്കളും കോവളം പോലീസ് സ്റ്റേഷനില്‍ എത്തി. ഇവിടെ വെച്ചും അല്‍ഫിയ അഖിലിനൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും അസഭ്യം വിളിച്ച്, കായംകുളം എസ് ഐയും സംഘവും ബലമായി അല്‍ഫിയയെ കാറില്‍ പിടിച്ചു കയറ്റി കൊണ്ട് പോകുകയായിരുന്നു. കായംകുളം പോലീസിന്റെ ബലപ്രയോഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ വെള്ളിയാഴ്ച തന്നെ കോവളം പോലീസ് സ്റ്റേഷനില്‍ ഹാജരായി വിട്ടയച്ച പെണ്‍കുട്ടിയെ കാണാന്‍ ഇല്ല എന്ന് കാട്ടി ശനിയാഴ്ച രാത്രി 7.30 നാ കായംകുളം പോലീസ് എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. അതേസമയം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാന്‍ ആണ് പെണ്‍കുട്ടിയെ കൊണ്ട് പോയതെന്നാണ് കായംകുളം പോലീസിന്റെ വിശദീകരണം.

Exit mobile version