കോട്ടക്കലിൽ ആൾക്കൂട്ടം മർദ്ദിച്ച യുവാവ് ആത്മഹത്യ ചെയ്തു; പെൺസുഹൃത്ത് വിഷം കഴിച്ച നിലയിൽ

കോട്ടക്കൽ: മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് ചൊവ്വാഴ്ച പുലർച്ചെയോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. ഷാഹിർ ആത്മഹത്യ ചെയ്‌തെന്ന് അറിഞ്ഞതിനു പിന്നാലെ പെൺസുഹൃത്തും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടി.

ഞായറാഴ്ച രാത്രി ബൈക്കിൽ പോകുകയായിരുന്ന ഷാഹിറിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ് അമ്മ ഷൈനയോടൊപ്പം സ്ഥലത്തെത്തിയ അനുജൻ ഷിബിലിനെയും അവർ മർദ്ദിച്ചു. രാത്രി ഒമ്പതു മുതൽ പന്ത്രണ്ടുമണിവരെ തടഞ്ഞുനിർത്തലും മർദ്ദനവും തുടർന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന പരാതി. മൊബൈൽ ഫോൺ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ മനംനൊന്ത ഷാഹിർ വീട്ടിൽ എത്തിയയുടനെ വിഷം കഴിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഷാഹിറിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന സഹോദരൻ ഷിബിലിന്റെ പരാതിയെത്തുടർന്ന് കണ്ടാലറിയാവുന്ന 15 പേർക്കെതിരേ കേസെടുത്തതായി കോട്ടക്കൽ പോലീസ് അറിയിച്ചു. ഷാഹിറിന്റെ മറ്റു സഹോദരങ്ങൾ: ഷംലീന, ഷഹന.

Exit mobile version