മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി; മുഖ്യമന്ത്രി പിണറായി വിജയന്‍

കൂടാതെ പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ സംയോജനത്തില്‍ കേരളം ശക്തമായ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: മുല്ലപ്പെറിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ധാരണയായി. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുനരവലോകനത്തിന് സര്‍ക്കാര്‍ തലത്തില്‍ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്റ്റംബര്‍ 25ന് ചേര്‍ന്ന സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ തീരുമാനിച്ചത് പ്രകാരം സാങ്കേതിക വിദഗ്ധരുടെ സംയുക്ത കമ്മിറ്റി രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

കൂടാതെ പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ സംയോജനത്തില്‍ കേരളം ശക്തമായ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ശക്തമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്ന പദ്ധതിയാണിതെന്നും ജലവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.

കേരളത്തിലെ പമ്പാനദിയെയും അച്ചന്‍ കോവിലാറിനെയും തമിഴ്‌നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രമാണ് പദ്ധതി തയ്യാറാക്കിയത്. മധ്യതിരുവിതാംകൂറിലെ ജലലഭ്യതയെയും കുട്ടനാടിന്റെ സാഹചര്യങ്ങളെയും ബാധിക്കുന്ന പദ്ധതി കേരളത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കേന്ദ്രം ഉപേക്ഷിച്ച നിലയിലായിരുന്നു.

എന്നാല്‍ കേരളത്തില്‍ തുടരെയുണ്ടായ രണ്ടു വെള്ളപ്പൊക്കങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് വീണ്ടും കേന്ദ്രത്തെ സമീപിച്ചത്.

Exit mobile version