ശാന്തന്‍പാറ കൊലപാതകം; വസീമിനെയും ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു

ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

ഇടുക്കി: ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട കേസില്‍ പോലീസ് തിരയുന്ന റിസോര്‍ട്ട് മാനേജര്‍ വസീമിനെയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിത്. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ലിജിയുടെയും റിജോഷിന്റെയും രണ്ടര വയസ്സുള്ള കുട്ടി മരിച്ചു.

ഇടുക്കി ശാന്തന്‍പാറയില്‍ ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ശാന്തന്‍ പാറ പുത്തടിയില്‍ വീട്ടില്‍ റിജോഷാണ് മരിച്ചത്. ഇയാളുടെ ഭാര്യയും റിസോര്‍ട്ട് മാനേജറായ കാമുകനും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ കാണാതായത്. ഭര്‍ത്താവ് എറണാകുളത്ത് പോയതാണെന്നും തിരിച്ചു വന്നില്ലെന്നുമാണ് ഭാര്യ ലിജി ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി.

തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. ഇത് കുഴിച്ചുനോക്കിയപ്പോള്‍ ചാക്കില്‍കെട്ടിയ നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്

കേസില്‍ വസീമിന്റെ സഹോദരന്‍ ഫഹദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാനും ഇയാള്‍ സഹായിച്ചെന്ന് പോലീസ് പറയുന്നു.

Exit mobile version